കോഴിക്കോട്: മലാപ്പറമ്പ് ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. സര്‍ക്കാറിന്റെ റവന്യൂ വരുമാനം കൂട്ടുന്നതിനും വെളളപ്പൊക്കം തടയുന്നതിനും നദികളില്‍ അടിഞ്ഞു കൂടിയിരിക്കുന്ന മണല്‍ വാരണമെന്നും സമിതി ആവശ്യപ്പെട്ടു. ചാലിയാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവര്‍ മണ്ണിടിച്ചില്‍ കാരണം ഭീഷണി നേരിടുന്നുണ്ട്. റിവര്‍ മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് ഇരു കരകളും കെട്ടി സംരക്ഷിക്കണം,​ നഗരത്തിലെ അനധികൃത കരിമ്പിന്‍ ജ്യൂസ് വില്പന തടയണം,​ എയ്ഡഡ് സ്‌കൂളുകളില്‍ അഡ്മിഷന് അനധികൃത ഇന്റര്‍വ്യൂ നടത്തരുത്,​ നഗരത്തില്‍ ആപത്ക്കരവും അശ്രദ്ധവുമായ രീതിയില്‍ നടത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കണം,​ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കിയ പൗരത്വ ഭേദഗതന നിയമം, പൗരത്വ രജിസ്റ്റര്‍ എന്നിവ രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ക്കുമെന്നും ജനാധിപത്യ സംവിധാനത്തെ ഇല്ലായ്മ ചെയ്യുന്നതിനുളള നീക്കമാണെന്നും ഈ നിയമം റദ്ദാക്കി ജനങ്ങളിലുണ്ടായിട്ടുളള ആശങ്കയും ഭീതിയും അകറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തഹസില്‍ദാര്‍ കെ ഷറീന , കെ പി കൃഷ്ണന്‍കുട്ടി, കെ മോഹനന്‍, പി വി നവീന്ദ്രന്‍, എന്‍ വി ബാബുരാജ്, ഇയ്യക്കുന്നത്ത് നാരായണന്‍, സി എന്‍ ശിവദാസന്‍, അസീസ് മണലൊടി, സി.പി ഉസ്മാന്‍കോയ എന്നിവരും വിവിധ ഉദ്യോഗസ്ഥ പ്രതിനിധികളും പങ്കെടുത്തു.