കോഴിക്കോട്: മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുളള കോഴിക്കോട് കോർപ്പറേഷന്റെ പദ്ധതി വൈകാതെ യാഥാർത്ഥ്യമാവുകയായി. ഞെളിയൻപറമ്പിൽ സംയോജിത മാലിന്യ സംസ്‌കരണ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും. പ്രദർശനോദ്ഘാടനം തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണൻ നിർവഹിക്കും. കോഴിക്കോട് മേഖലയിലെ മാലിന്യ നിർമ്മാർജ്ജനത്തിനുളള ജനപങ്കാളിത്ത പദ്ധതി ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. എം.പി മാരായ എം.കെ.രാഘവൻ, എളമരം കരീം, എം.എൽ.എ മാരായ വി.കെ.സി. മമ്മദ് കോയ, ഡോ.എം.കെ മുനീർ, എ. പ്രദീപ്കുമാർ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എൻ.എസ്. പിളള, ശാസ്‌ത്രോപദേഷ്ടാവ് എം.ചന്ദ്രദത്തൻ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറ്ടർ രാജമാണിക്യം, ജില്ലാ കളക്ടർ സാംബശിവ റാവു, സ്റ്റേറ്റ് പൊള്യൂഷൻ കൺട്രോൾ ബോർഡ് ചെയർമാൻ ഡോ.അജിത് ഹരിദാസ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മീരാ ദർശക്, ഫറോക്ക് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ കമറു ലൈല, രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ തുടങ്ങിയവർ സംബന്ധിക്കും. മേയർ തോട്ടത്തിൽ രവീന്ദ്രൻ സ്വാഗതവും കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് നന്ദിയും പറയും.