കോഴിക്കോട്: എല്ലാ ജനവിഭാഗങ്ങളെയും ഉൾപ്പെടുത്തി ക്ഷേമപദ്ധതികൾ നടപ്പാക്കാൻ സർക്കാരിന് സാധിച്ചതായി തൊഴിൽ-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. കോഴിക്കോട് മുൻസിപ്പൽ കോർപ്പറേഷൻ ലൈഫ്, പി.എം.എ.വൈ വീട് പണി പൂർത്തിയാക്കാക്കിയ ഗുണഭോക്താക്കളുടെ കുടുംബസംഗമം ടാഗോർ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ദുരിതജീവിതം നയിച്ചിരുന്ന കല്ലുത്താൻ കടവ് കോളനിയിലെ കുടുംബങ്ങൾ പുതിയ ജീവിതം ആരംഭിച്ചത് ഈയിടെയാണ്. 56 ഫ്‌ളാറ്റ് സമുച്ചയങ്ങുടെ പദ്ധതിരേഖ തയ്യാറാക്കി വരികയാണ്. കൂടാതെ പത്ത് ജില്ലകളിലായി പത്ത് ഫ്‌ളാറ്റ്സമുച്ചയങ്ങൾ നിർമിക്കുന്നതിന് ടെൻഡർ നൽകിക്കഴിഞ്ഞു. നിർമാണം പൂർത്തിയാക്കി ജൂണിനകം ഫ്‌ളാറ്റുകൾ കൈമാറാനാണ് ആലോചിക്കുന്നതെന്നും മന്തി അറിയിച്ചു.
സ്വന്തം വീടെന്ന സാധാരണക്കാരുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ സാധിച്ചു. പ്രകടന പത്രികയിൽ പറഞ്ഞ 600 വാഗ്ദാനങ്ങളിൽ 548 വാഗ്ദാനങ്ങളും പൂർത്തിയാക്കി. ജനകീയ സർക്കാറിന്റെ മാനുഷിക മുഖമായ നവകേരളം മിഷന്റെ ദൗത്യങ്ങൾ വഴി വിജയകരമായ മാറ്റങ്ങൾ ജനങ്ങൾ അനുവഭിച്ചു വരികയാണ്. അസാധ്യമെന്ന് കരുതിയ പല പദ്ധതികളും യാഥാർത്ഥ്യമാക്കി നാട് മാറ്റങ്ങളുടെ പാതയിലാണെന്നും മന്ത്രി പറഞ്ഞു.
വീടും സ്ഥലവും ഇല്ലാത്തവർക്കും വീട് ഇല്ലാത്തവർക്കുമായി പ്രത്യേകം പദ്ധതികൾ ഉണ്ട്. ഈ പദ്ധതികൾ എല്ലാം യാഥാർത്ഥ്യമായാൽ, ഇന്ത്യയിൽ എല്ലാ കുടുംബങ്ങൾക്കും സ്വന്തമായി വീടുള്ള ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേന്ദ്രവിഹിതമടക്കം 93 കോടി കോടി രൂപ വിനിയോഗിച്ചാണ് കോഴിക്കോട് കോർപ്പറേഷൻ ലൈഫ് ഭവന പദ്ധതിയിലെ വീടുകൾ പൂർത്തിയാക്കുന്നത്. ലൈഫ് പദ്ധതി വഴി സംസ്ഥാനത്ത് രണ്ട് ലക്ഷം വീടുകൾ പൂർത്തിയാക്കി 26 ന് മുഖ്യമന്ത്രി പ്രഖ്യാപനം നടത്താനിരിക്കുകയാണ്. നിശ്ചിത സമയത്തിനകം എല്ലാ കുടുംബങ്ങൾക്കും തണലേകാൻ കോർപ്പറേഷന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
മേയർ തോട്ടത്തിൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ മീര ദർശക്, കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ്, കോർപ്പേറേഷൻ സ്ഥിരം സമിതി ചെയർമാൻമാരായ പി.സി രാജൻ, അനിതാരാജൻ, കെ.വി ബാബുരാജ്, ടി.വി ലളിതപ്രഭ, എം.സി അനിൽകുമാർ, എം.രാധാകൃഷ്ണൻ മാസ്റ്റർ, പി.എം സുരേഷ്ബാബു, മറ്റ് കൗൺസിലർമാർ, കുടുംബശ്രീ സി ഡി.എസ് ചെയർപേഴ്‌സൺമാർ തുടങ്ങിയവരും പങ്കെടുത്തു.
വിവിധ വകുപ്പുകളുടെ സേവനങ്ങളും സാമൂഹ്യക്ഷേമ പദ്ധതി സേവനങ്ങളും ലഭ്യമാക്കുന്നതിനായി കാനറാബാങ്ക്, ആധാർ ലിങ്കിംഗ് എന്നിവയുടെയും കൗണ്ടറുകളും സജജീകരിച്ചിരുന്നു.