മാനന്തവാടി: സാധാരണക്കാരെ ദുരിതത്തിലാക്കുന്ന വിധത്തിൽ നൂറ് ശതമാനം മുതൽ അറുനൂറ് ശതമാനം വരെ കെട്ടിടനികുതി വർദ്ധിപ്പിച്ച മാനന്തവാടി മുനിസിപ്പാലിറ്റിയുടെ തീരുമാനം പിൻവലിക്കണമെന്നും അല്ലെങ്കിൽ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും യു.ഡി.എഫ്. കൗൺസിലർമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മാനന്തവാടി ഗ്രാമപഞ്ചായത്ത് ആയിരുന്നപ്പോൾ വീടുകളുടെ നികുതി സ്‌ക്വയർ മീറ്ററിന് അഞ്ച് രൂപയായിരുന്നു.
മുനിസിപ്പാലിറ്റി ആയപ്പോൾ സ്‌ക്വയർ മീറ്ററിന് അഞ്ച് രൂപ മുതൽ പതിനഞ്ച് രൂപ വരെ ഉയർത്താമെന്നും തീരുമാനമെടുക്കേണ്ടത് മുനിസിപ്പാലിറ്റിയാണെന്നുമുള്ള സർക്കാർ നിർദ്ദേശത്തെ തുടർന്ന് സ്‌ക്വയർ മീറ്ററിന് ആറ് രൂപ നിരക്കിൽ ഈടാക്കാൻ യു.ഡി.എഫ് കൗൺസിലർമാർ അംഗീകരിക്കുകയും ചെയ്തു.
എന്നാൽ ഭരണ സമിതി ഏകപക്ഷീയമായി സ്‌ക്വയർ മീറ്ററിന് 10 രൂപയായി വർദ്ധിപ്പിക്കുകയാണ് ചെയ്തത്.
ജനവാസ കെട്ടിടങ്ങൾക്ക് വീടുകൾക്ക് ഈടാക്കുന്ന തുക മാത്രമേ നികുതിയായി സ്വീകരിക്കാൻ പാടുള്ളൂ എന്ന നിയമം ഉള്ളപ്പോൾ മുനിസിപ്പാലിറ്റി സ്‌ക്വയർ മീറ്ററിന് 60 രൂപയായാണ് ഉയർത്തിയത്. സി.പി.എം ഭരിക്കുന്ന മുനിസിപ്പാലിറ്റി 600 ശതമാനം വർദ്ധനവാണ് അടിച്ചേൽപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ നാല് വർഷത്തെ കെട്ടിട നികുതിയിലും വർദ്ധനവ് വരുത്തി മുൻകാല പ്രാബല്യത്തോടെയാണ് ഈടാക്കുന്നത്.
660 സ്‌ക്വയർ ഫിറ്റുള്ള വീടുകൾക്ക് നികുതി വേണ്ട എന്നാണ്
സർക്കാർ തീരുമാനമെങ്കിലും അതും മുനിസിപ്പാലിറ്റി അട്ടിമറിച്ചിരിക്കുകയാണ്.
മുൻപ് സുൽത്താൻ ബത്തേരി നഗരസഭയുടെ എബ്ലം വെച്ച് മാനന്തവാടി മുനിസിപ്പാലിറ്റിയുടെ നമ്പർ പ്ലേറ്റ് അടിക്കുകയും കെട്ടിടങ്ങളിൽ സ്ഥാപിക്കുകയും ചെയ്തു.പിന്നീട് എബ്ലം മാറ്റി സ്ഥാപിച്ച വകയിൽ ലക്ഷക്കണക്കിന് രൂപയാണ് മുനിസിപ്പാലിറ്റിക്ക് നഷ്ടമുണ്ടായത്.
ഇതിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞെങ്കിലും യാതൊന്നുമുണ്ടായില്ല. മത്സ്യ മാംസ മാർക്കറ്റ് തുറന്ന്പ്രവർത്തിക്കാനുള്ള നടപടി സ്വീകരിക്കാത്തതിനാലും മാനന്തവാടി മുനിസിപ്പാലിറ്റി ബസ്റ്റാന്റിലെ 38 മുറികൾ വാടകയ്ക്ക് കൊടുക്കാത്തതിനാലും നഗരസഭയ്ക്ക് ഒരു കോടിയോളം രൂപയാണ് നഷ്ടം വരുത്തിവെച്ചത്.
യു.ഡി.എഫ്. മുനിസിപ്പാലിറ്റിയിൽ അധികാരത്തിൽ വന്നാൽ ജനങ്ങളെ ദുരിതത്തിലാക്കുന്ന കെട്ടിട നികുതി പിൻവലിക്കുന്ന നടപടിയാണ് ആദ്യം സ്വീകരിക്കുകയെന്നും കൗൺസിലർമാർ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ജേക്കബ്ബ് സെബാസ്റ്റ്യൻ,സ്റ്റെർവിൻ സ്റ്റാനി, ബി.ഡി.അരുൺകുമാർ, വി.യു.ജോയി, ഹരി ചാലിഗദ്ധ, ശ്രീലത കേശവൻ, ഷീജ ഫ്രാൻസീസ്, മഞ്ജുള അശോകൻ എന്നിവർ സംബന്ധിച്ചു.