കോഴിക്കോട്: കേരള മീഡിയ അക്കാദമിയുടെ 2019 ലെ മാദ്ധ്യമ അവാർഡുകൾക്കുളള എൻട്രി ജനുവരി 31 വരെ സമർപ്പിക്കാം. 2019 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളാണ് പരിഗണിക്കുന്നത്. ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുളള വി.കരുണാകരൻ നമ്പ്യാർ അവാർഡ്, മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുളള ചൊവ്വര പരമേശ്വരൻ അവാർഡ്, മികച്ച പ്രാദേശിക ലേഖകനുളള ഡോ.മൂർക്കന്നൂർ നാരായണൻ അവാർഡ്, മികച്ച ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറിക്കുളള എൻ.എൻ.സത്യവ്രതൻ അവാർഡ്, മികച്ച ന്യൂസ് ഫോട്ടോഗ്രാഫർക്കുളള മീഡിയ അക്കാദമി അവാർഡ്, ദൃശ്യമാധ്യമ രംഗത്തെ മികച്ച പ്രവർത്തനത്തിനുളള മീഡിയ അക്കാദമി അവാർഡ് എന്നിവയ്ക്കാണ് എൻട്രികൾ ക്ഷണിച്ചത്.
റിപ്പോർട്ടിൽ/ഫോട്ടോയിൽ ലേഖകന്റെ/ഫോട്ടോഗ്രാഫറുടെ പേര് ചേർത്തിട്ടില്ലെങ്കിൽ സ്ഥാപനത്തിന്റെ മേലാധികാരിയുടെ ഇതു സംബന്ധിച്ച സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. ഫോട്ടോഗ്രഫി അവാർഡിനുളള എൻട്രികൾ നാല് ഒറിജിനൽ ഫോട്ടോ തന്നെ അയയ്ക്കണം. ഒരാൾക്ക് പരമാവധി മൂന്ന് എൻട്രികൾ വരെ അയയ്ക്കാം. എൻട്രിയുടെ ഒരു ഒറിജിനലും മൂന്ന് കോപ്പികളും സഹിതം 2020 ജനുവരി 31 ന് വൈകിട്ട് 5 മണിക്കകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 682 030 എന്ന വിലാസത്തിൽ ലഭിക്കണം. കവറിനുപുറത്ത് ഏത് വിഭാഗത്തിലേയ്ക്കുളള എൻട്രിയാണ് എന്ന് രേഖപ്പെടുത്തണം. ഫോട്ടോകൾ 10 ത 8 വലുപ്പത്തിൽ പ്രിന്റുകൾ തന്നെ നൽകണം.
2019 ലെ ദൃശ്യമാധ്യമപ്രവർത്തകനുളള അവാർഡിന് പ്രേക്ഷകർക്കും പേര് നിർദ്ദേശിക്കാവുന്നതാണ്. ഏതു മേഖലയിലെ ഏതു പ്രോഗ്രാമാണ് ശുപാർശ ചെയ്യുന്നത് എന്നു രേഖപ്പെടുത്തേണ്ടതുണ്ട്. പ്രേക്ഷകർക്ക് അക്കാദമിയുടെ വിലാസത്തിൽ ശുപാർശ അയയ്ക്കാം. ഫലകവും 25,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരജേതാക്കൾക്കു ലഭിക്കുക.