iii
മാഞ്ഞോറമ്മൽ ഇസ്മയിൽ

കോഴിക്കോട്: പത്ത് കിലോയിലധികം കഞ്ചാവുമായി ഒരാൾ പിടിയിൽ. കോഴിക്കോട് ആരാമ്പ്രം സ്വദേശിയായ പടനിലം പുള്ളിക്കോത്ത് മാഞ്ഞോറമ്മൽ ഇസ്മയിൽ (56) ആണ് പൊലീസിന്റെ പിടിയിലായത്.

ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്പെഷ്യൽ ആക്‌ഷൻ ഫോഴ്‌സ് (ഡൻസാഫ് )സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

കോഴിക്കോട് ജില്ല പൊലീസ് മേധാവി എ.വി. ജോർജ്ജിന്റെ നിർദ്ദേശത്തെത്തുടർന്ന് നാർകോട്ടിക് സെൽ അസി.കമ്മീഷണർ പി.സി ഹരിദാസിന്റെ നേതൃത്വത്തിലുള്ള ഡൻസാഫും കുന്ദമംഗലം സബ് ഇൻസ്‌പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള കുന്ദമംഗലം പൊലീസും ചേർന്ന് നടത്തിയ ആസൂത്രിത നീക്കത്തിലാണ് ഇസ്മയിൽ പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ അഞ്ച് ലക്ഷം രൂപയോളം വില വരും.
കുന്ദമംഗലം, കൊടുവള്ളി, ആരാമ്പ്രം ഭാഗങ്ങളിലെ യുവാക്കൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് വിൽക്കുന്നത് ഇസ്മായിലാണെന്ന് മനസ്സിലാക്കിയ പൊലീസ് ഇയാൾക്കായി വല വിരിച്ചിരുന്നു. കഞ്ചാവ് വാങ്ങിക്കുന്നതിനായി ഇസ്മായിൽ ആന്ധ്രയിലേക്ക് പോയതായി രഹസ്യ വിവരം ലഭിച്ച പൊലീസ് ഇയാൾ തിരിച്ചെത്തിയതായി മനസ്സിലാക്കി ആരാമ്പ്രം ഭാഗത്ത് പട്രോളിംഗ് ശക്തമാക്കിയിരുന്നു.

പതിവ് പട്രോളിങ്ങിനിടെ ആരാമ്പ്രത്ത് വെച്ച് പൊലീസിനെ കണ്ട് വെട്ടിച്ച് പോകാൻ ശ്രമിച്ച ഇസ്മായിലിനെ സാഹസികമായി പൊലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു. ഇസ്മായിലിന്റെ രീതികളെല്ലാം മനസ്സിലാക്കിയിരുന്ന പൊലീസ് തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ ശാസ്ത്രീയമായ ചോദ്യം ചെയ്യലിൽ ആന്ധ്രയിൽ നിന്നെത്തിച്ച ബാക്കി കഞ്ചാവ് കല്ലുംപുറത്തുള്ള വാടക വീട്ടിൽ സൂക്ഷിച്ചതായി സമ്മതിക്കുയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിൽ എട്ട് കിലോയിലധികം കഞ്ചാവ് വാടക വീട്ടിൽ നിന്നും കണ്ടെടുത്തു. കഴിഞ്ഞ ആഴ്ച 23 ഗ്രാം ബ്രൗൺഷുഗറുമായി എരഞ്ഞിക്കൽ സ്വദേശിയെ ഡൻസാഫും ടൗൺ പൊലീസും ചേർന്ന് പിടികൂടിയിരുന്നു.
കുന്ദമംഗലം പൊലീസ് സബ് ഇൻസ്‌പെക്ടർ ശ്രീജിത്ത് ടി.എസ്, എ.എസ്.ഐ മാരായ അബ്ദുൾ മുനീർ, ബിനേഷ് കുമാർ കെ.പി, സി.പി.ഒ മിഥുൻ.ജി.എസ് ഡൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ മുഹമ്മദ് ഷാഫി.എം, സജി.എം, അഖിലേഷ്.കെ , ജോമോൻ കെ.എ, നവീൻ.എൻ, സോജി പി, രതീഷ് എം കെ, രജിത്ത് ചന്ദ്രൻ, ജിനേഷ്.എം, സുമേഷ് എ.വി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.