മാനന്തവാടി: നാട്ടിലെ തകർന്ന റോഡുകൾ നന്നാക്കാൻ തയ്യാറാവാത്ത പൊതുമരാമത്ത് വകുപ്പ് കേടുപാടില്ലാത്ത റോഡ് റിപ്പയർ ചെയ്ത് തട്ടിപ്പിന് കൂട്ടുനിൽക്കുന്നു. വെള്ളമുണ്ട, കട്ടയാട്, പാതിരിച്ചാൽ റോഡിലാണ് കരാറുകാരന് വേണ്ടി പാച്ച് വർക്ക് നടത്തുന്നത്. യാതൊരു കേടുപാടുമില്ലാത്ത റോഡിലാണ് ടാറിംഗെന്നാണ് നാട്ടുകാരുടെ പരാതി.

എടവക-വെള്ളമുണ്ട പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാതിരിച്ചാൽ കട്ടയാട് റോഡിൽ ഒരാഴ്ച മുമ്പാണ് പാതിരിച്ചാലിൽ നിന്ന് പ്രവൃത്തികൾ ആരംഭിച്ചത്. യാതൊരു കേടുപാടുമില്ലാത്ത റോഡിൽ ടാറിംഗ് പണി നടത്തുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ പണി തടഞ്ഞതോടെ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ ഇന്നലെ വീണ്ടും കട്ടയാട് നിന്ന് പാച്ചിംഗ് ജോലികളെന്ന പേരിൽ പ്രവൃത്തി ആരംഭിക്കുകയായിരുന്നു. നാട്ടുകാരിൽ നിന്ന് പരാതി ഉയരാതിരിക്കാൻ വീടുകളിലേക്കുള്ള വഴിയുൾപ്പെടെ ടാറിംഗ് നടത്തിയാണ് പ്രവൃത്തി നടത്തുന്നത്. ഒരു പോറൽ പോലുമേൽക്കാത്ത റോഡുകളിൽ ടാറൊഴിച്ച് നേരിയ തോതിൽ 6 എംഎം കല്ല് വിരിച്ചാണ് ടാറിംഗ്.

പൊതുമരാമത് വകുപ്പ് മാനന്തവാടി ഡിവിഷന്റെ കീഴിലുള്ള രണ്ടര കിലോമീറ്റർ റോഡിൽ 1050 സ്‌ക്വയർ മീറ്റർ ഭാഗങ്ങളിലാണ് കരാറുകാരന് മാത്രം പ്രയോജനമുണ്ടാകുന്ന പ്രവൃത്തികൾ നടത്തുന്നത്.നാല് ലക്ഷത്തോളം രൂപയ്ക്കാണ് കരാർ നൽകിയതെന്നാണ് സൂചന. പി.ഡബ്ല്യു.ഡി ഓവർസിയർ പോലും നേൽനോട്ടത്തിനായി സ്ഥലത്തില്ലാതെയാണ് ടാറിംഗ് പ്രവൃത്തികൾ നടക്കുന്നതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

ജില്ലയിൽ തന്നെ പല റോഡുകളും അറ്റകുറ്റപ്പണി നടത്താതെ ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിൽ തുടരുമ്പോൾ കേടുപാടില്ലാത്ത റോഡ് ടാർ ചെയ്യുന്നതിനെതിരെ വിജിലൻസ് വിഭാഗത്തിന് പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.