an
അനസ്

@ പിടിയിലായത് നൂറോളം മോഷണക്കേസുകളിലെ പ്രതി

കോഴിക്കോട്: ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ശരീരത്തിൽനിന്ന് ആഭരണങ്ങൾ കവരുന്ന മോഷ്ടാവ് പിടിയിൽ. ഒളവണ്ണ കൊടശ്ശേരി പറമ്പ് സ്വദേശിയും പെരുമണ്ണയ്ക്കടുത്ത് പാറക്കണ്ടത്തുള്ള ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്നയാളുമായ അനസ് എന്ന ഹ്യുണ്ടായ് അനസ്(32) ആണ് പൊലീസിന്റെ പിടിയിലായത്.
മൊബൈൽ ഫോണുകളും ഇയാൾ കൈക്കലാക്കാറുണ്ട്. പന്തീരാങ്കാവ് പൊലീസ് ഇൻസ്പെക്ടർ ബൈജു.കെ. ജോസിന്റെയും സബ് ഇൻസ്പെക്ടർ വി.എം ജയന്റെയും നേതൃത്വത്തിൽ പന്തീരാങ്കാവ് പൊലീസും സിറ്റി സ്പെഷ്യൽ സ്‌ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്. മെഡിക്കൽ കോളേജ്, പന്തീരാങ്കാവ്, നല്ലളം പൊലീസ് സ്റ്റേഷൻ പരിധികളിലെ നിരവധി കേസുകൾ ഇതോടെ തെളിയും.
കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ.വി ജോർജ്ജിന്റെ നിർദ്ദേശപ്രകാരം ഇത്തരത്തിൽ മോഷണ രീതിയുള്ള കള്ളന്മാരുടെ ലിസ്റ്റ് തയ്യാറാക്കി അന്വേഷണം നടത്തി .പ്രതിയെക്കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അനസിനെ പൊലീസ് രഹസ്യമായി നിരീക്ഷിച്ചു. ശാസ്ത്രീയമായി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.
മോഷണമുതലുകൾ വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ ജ്വല്ലറികളിൽ വിൽപ്പന നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. മോഷണമുതൽ വിറ്റുകിട്ടുന്ന പണം മുംബൈ, ഗോവ പോലുള്ള സ്ഥലങ്ങളിൽ ആർഭാട ജീവിതം നയിക്കുന്നതിനും മയക്കുമരുന്ന് ഉപയോഗത്തിനും വേണ്ടിയായിരുന്നു പ്രധാനമായും ചെലവഴിച്ചത്. മോഷണത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പൊലീസ് ആരംഭിച്ചു.
പെരുമണ്ണ പൊന്നാരിത്താഴം അബ്ദുൽ സലീമിന്റെ വീട്ടിൽ ഉറങ്ങുകയായിരുന്ന കുട്ടികളുടെ ശരീരത്തിൽ നിന്നും സ്വർണ്ണത്തിന്റെ രണ്ട് ചെയിനും 2 ബ്രെയ്സ്ലറ്റും 2 മുത്തുവളകളും പാറക്കണ്ടത്ത് മുഹമ്മദലിയുടെ വീട്ടിൽ നിന്നും മൂന്നേമുക്കാൽ പവൻ സ്വർണ്ണവും പാറക്കണ്ടത്ത് ഷിനോജിന്റെ വീട്ടിൽ നിന്നും 3 പവൻ സ്വർണാഭരണങ്ങളും വെള്ളായിക്കോട് പിലാതോട്ടത്തിൽ ബഷീറിന്റെ വീട്ടിൽനിന്നും ഒന്നര പവന്റെ മാലയും ഇരിങ്ങല്ലൂർ എളവനമീത്തൽ പുൽപറമ്പിൽ ഷിജിത്തിന്റെ ഭാര്യയുടെ താലിമാലയും നല്ലളം കയറ്റിയിൽ കൂനാടത്ത് സുമയ്യയുടെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങളും കവർന്നതായി പ്രതി സമ്മതിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ കോഴിക്കോട് ടൗൺ, പന്നിയങ്കര, നല്ലളം, മെഡിക്കൽ കോളേജ്, കുന്ദമംഗലം, കസബ തുടങ്ങിയ സ്റ്റേഷനുകളിലായി നൂറോളം കേസുകൾ നിലവിലുണ്ട്. പല കേസുകളും വിചാരണ ഘട്ടത്തിലാണ്.
സിറ്റി സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ് , മുഹമ്മദ് ഷാഫി.എം,സജി.എം, ഷാലു.എം, അഖിലേഷ്.കെ, ഹാദിൽ കുന്നുമ്മൽ, നവീൻ.എൻ, ജിനേഷ്.എം പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്.ഐ മുരളീധരൻ,ഉണ്ണി എന്നിവരുൾപ്പെട്ട ടീമാണ് പ്രതിയെ പിടികൂടിയത്.

#ഇരകളായ കുഞ്ഞുങ്ങളെ

ഉപേക്ഷിക്കുന്നത് ടെറസ്സിൽ

കഴിഞ്ഞ വർഷം മേയിൽ കുറ്റിക്കാട്ടൂരിനടുത്ത് ഗോശാലക്കുന്ന് ഹുസൈൻ എന്നയാളുടെ വീട്ടിൽ ഉമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പിഞ്ചുബാലികയെ എടുത്തുകൊണ്ടു പോയി പോയി ആഭരണങ്ങൾ കവർന്നെടുക്കുകയും ശേഷം കുഞ്ഞിനെ ടെറസിൽ ഉപേക്ഷിച്ച് കടന്നു കളയുകയുമായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് മാതാപിതാക്കൾ ചെന്നു നോക്കുമ്പോൾ മഴയത്ത് കിടന്ന് കരയുന്ന കുഞ്ഞിനെയാണ് കണ്ടത്. പേടിച്ചു പോയ കുഞ്ഞിനെ സാധാരണ നിലയിലേക്ക് കൊണ്ടു വരാൻ ആഴ്ചകളോളം ചികിത്സ ആവശ്യമായി വന്നു.
രണ്ടാഴ്ചയ്ക്കുശേഷം പ്രതി താമസിക്കുന്ന പെരുമണ്ണ പാറക്കണ്ടത്തുള്ള ഫ്ലാറ്റിന് സമീപം താമസിക്കുന്ന മാമുക്കോയയുടെ വീട്ടിലും സമാനമായ രീതിയിൽ മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ എടുത്തുകൊണ്ടുപോയി പോയി ചെയിനും തണ്ടയും അരഞ്ഞാണവും കവർന്നെടുത്ത് കുഞ്ഞിനെ ടെറസിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
ഭീതിയിലായ ജനങ്ങൾ കളവുകൾക്ക് പിന്നിൽ അന്യസംസ്ഥാനക്കാർ ആണെന്ന് സംശയം ഉന്നയിക്കുകയും അപ്രകാരം പോലീസ് അന്യസംസ്ഥാനങ്ങളിലെ ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നവരെ പരിശോധിക്കുകയുമുണ്ടായി. പുത്തൂർ മഠം, പെരുമണ്ണ, പന്തീരാങ്കാവ് ഭാഗങ്ങളിൽ ഇത്തരത്തിൽ മോഷണങ്ങൾ തുടർക്കഥയാകുന്നത് പൊലീസിനും ജനങ്ങൾക്കും വലിയ തലവേദനയായിരുന്നു.

# തുടക്കം ഒളിഞ്ഞു

നോട്ടത്തിൽ നിന്ന്

രാത്രിയിൽ ഇറങ്ങി നടന്ന് വർഷങ്ങളായി വീടുകളിൽ ഒളിഞ്ഞുനോക്കുന്ന ശീലമായിരുന്നു മോഷണത്തിലേക്ക് തിരിയുവാൻ അനസിന് പ്രചോദനമായത്.

ഒറ്റ നിലയിലുള്ള ടെറസ് ഇട്ടതും അകത്ത് നിന്നും കോണിപ്പടികൾ ഉള്ളതുമായ വീടുകളുടെ കോണിക്കൂട് പൊളിച്ച് അകത്ത് കടന്നും ഉഷ്ണമേറിയ കാലാവസ്ഥയിൽ ജനൽ തുറന്നിട്ട് ഉറങ്ങുന്ന വീടുകളുടെ ജനൽ വഴി കൈ കടത്തിയും കമ്പ് ഉപയോഗിച്ചും ആയിരുന്നു മോഷണം നടത്തി വരാറുളളത്. പല വീടുകളിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചിട്ടുണ്ടെങ്കിലും പിടികൂടാൻ സാദ്ധ്യതയുള്ളതിനാൽ പുഴയിലും മറ്റും ഉപേക്ഷിക്കുകയാണ് പതിവ്.