കോഴിക്കോട്: പോളിയോ എന്ന മാരക പകര്‍ച്ച വ്യാധിക്കെതിരെ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ . നാല് ദിവസമായി നടന്ന തുള്ളിമരുന്ന് വിതരണത്തിലൂടെ ഭൂരിപക്ഷം കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കാന്‍ രക്ഷകര്‍ത്താക്കള്‍ തയ്യാറായി. നാലാം ദിനമായ ബുധനാഴ്ച വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 5 വയസിന് താഴെ പ്രായമുള്ള 97 ശതമാനം കുട്ടികള്‍ക്കും തുള്ളി മരുന്ന് നല്‍കി.

മുന്‍ വര്‍ഷത്തില്‍ 96.6 ശതമാനം കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കിയിരുന്നത്. കോഴിക്കോട് ജില്ലയില്‍ 95 ശതമാനം കുട്ടികള്‍ക്കും പോളിയോ നല്‍കി. ഏറ്റവും കുറവുള്ള മലപ്പുറം ജില്ലയില്‍ 91 ശതമാനം കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കാനായി. വ്യാഴാഴ്ചത്തെ കൂടി കണക്ക് വരുമ്പോള്‍ ഇനിയും ശതമാനം ഉയരുന്നതാണ്. തങ്ങളുടെ കുട്ടികള്‍ക്ക് പോളിയോ ബാധിച്ച് അംഗവൈകല്യം വരാതിരിക്കാന്‍ നിര്‍ബന്ധമായും പോളിയോ തുള്ളിമരുന്ന് നല്‍കേണ്ടതാണ്. പല കാരണങ്ങളാല്‍ നല്‍കാന്‍ സാധിക്കാതെപോയ കുട്ടികളെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി പോളിയോ തുള്ളിമരുന്ന് നല്‍കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ബുധനാഴ്ച വരെ 23,79,542 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കാനായി.