മാനന്തവാടി: വെള്ളമുണ്ട മൊതക്കര വാഴയിൽ അഷ്റഫിന്റെ പേരിലുള്ള എആർഡി 3 നമ്പർ ഷാപ്പിൽ നിന്ന് 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും മോഷണം പോയി.ഇന്നലെ രാവിലെ റേഷൻ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം കടയുടമ അറിയുന്നത്. രണ്ട് മുറികളിലായാണ് റേഷൻ സാധനങ്ങൾ സൂക്ഷിച്ചിരുന്നത്. ഇതിൽ ഒരു മുറിയുടെ പൂട്ട് പൊളിച്ച് മുറിയലുണ്ടായിരുന്ന അരിയും ഗോതമ്പും കൊണ്ടു പോയി.

ഈ മുറിയിൽ അഞ്ച് ചാക്ക് അരി മാത്രം ബാക്കിയുണ്ട്.

257 ചാക്ക് സാധനങ്ങൾ കടത്തിക്കൊണ്ട് പോവുകയായിരുന്നു.127 ക്വിന്റൽ സാധനങ്ങളാണ് കടത്തിയത്. ഇപോസ് മെഷിനും മേശയുമുണ്ടായിരുന്ന തൊട്ടടുത്ത മുറി തുറന്നിട്ടില്ല.

തലേന്ന് രാത്രി എട്ട് മണിയോടെയാണ് കടയുടമ കടപൂട്ടി പോയത്. രാത്രി 11 മണിയോടെ എട്ടെനാലിൽ നിന്ന് ഫുട്‌ബോൾ കളികണ്ട് നിരവധിപേർ ഇതുവഴി കടന്നുപോയിരുന്നു. പുലർച്ചെയോടെയാണ് മോഷണം നടന്നതെന്നാണ് നിഗമനം. വെള്ളമുണ്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.