കോട്ടയം: മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രം വിപുല സൗകര്യങ്ങളോടെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നു. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് അഞ്ചിന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ നിർവഹിക്കും. ആർദ്രം മിഷന്റെ ഭാഗമായാണ് ആശുപത്രിയുടെ വികസനം നടപ്പാക്കിയത്. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 14.5 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് വിഹിതമായ 12.5 രൂപയും ഉൾപ്പെടെ 27 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. ഡോക്ടർമാർക്ക് പ്രത്യേക ക്യാബിനുകൾ, ലാബ്, പ്രീ ചെക്കപ്പിനു വേണ്ട സൗകര്യം, കൗമാരക്കാർക്ക് കൗൺസലിംഗ് റൂം, ശിശു സൗഹൃദ പ്രതിരോധ കുത്തിവെയ്പ് മുറി, രോഗി സൗഹൃദ രജിസ്‌ട്രേഷൻ കൗണ്ടർ, ഇൻഫർമേഷൻ എജ്യുക്കേഷൻ കമ്മ്യൂണിക്കേഷൻ ഡിസ്‌പ്ലേ, ഫീഡിംഗ് റൂം, ഭിന്നശേഷി സൗഹൃദ ശൗചാലയം എന്നിവ ഒരുക്കിയിട്ടുണ്ട്. നിലവിൽ ഒരു ഡോക്ടർ മാത്രം ഉള്ള ആശുപത്രിയിൽ ഇനി മൂന്ന് ഡോക്ടർമാരുടെ സേവനം ലഭ്യമാകും. രാവിലെ എട്ടു മുതൽ വൈകിട്ട് ആറുവരെയാണ് പ്രവർത്തന സമയം.

ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ നിർണയവും പ്രാഥമിക ചികിത്സയും നൽകുന്ന ശ്വാസ് പദ്ധതിയുടെയും, മാനസികാരോഗ്യങ്ങളുടെ നിർണയവും പ്രാഥമിക ചികിത്സയും നൽകുന്ന ആശ്വാസ് പദ്ധതിയുടെയും സേവനം ആശുപത്രിയിൽ ലഭിക്കും.

 സജ്ജീകരണങ്ങൾ അനവധി

അക്വേറിയം, ടെലിവിഷൻ, ഇരിപ്പിടങ്ങൾ, ശുദ്ധമായ കുടിവെള്ളം, വായനാ മൂല, കുട്ടികൾക്ക് കളിസ്ഥലം, പച്ചക്കറി, ഔഷധസസ്യ ഉദ്യാനം

 ചെലവ് -- 27 ലക്ഷം രൂപ

 3 ഡോക്ടർമാരുടെ സേവനം

 പ്രവർത്തനസമയം: രാവിലെ എട്ടു മുതൽ വൈകിട്ട് ആറുവരെ