കോട്ടയം: കർണാടക സോപ്സ് എത്തി,​ ചന്ദനലേലം ഉഷാറായി.രണ്ട് ദിവസങ്ങളായി നടക്കുന്ന ഇ - ലേലത്തിൽ 72 ടൺ ചന്ദനമാണ് വനം വകുപ്പ് ലേലത്തിനായി തയ്യാറാക്കിയത്. 18.4 ടൺ ചന്ദനം വിറ്റഴിക്കാൻ സാധിച്ചു. ഇതിൽ 18 ടൺ ചന്ദനവും വാങ്ങിയത് കർണ്ണാടക സോപ്സ് ആണ്. ഇന്ന് മൂന്ന് , നാല് ഘട്ടങ്ങളുടെ ലേലം നടക്കും.

ക്ലാസ് മൂന്ന് വിഭാഗത്തിൽപ്പെട്ട് പജ്ജം എന്ന് അറിയപ്പെടുന്ന കിലോ ചന്ദനത്തിന് ജി. എസ്. ടി ഉൾപ്പെടെ ഉയർന്ന വിലയായ 18,200 രൂപ ലഭിച്ചു. ദേവസ്വങ്ങൾക്കും ആയുർ വേദ കമ്പനികളുടെ സൗകര്യം കണക്കിലെടുത്ത് ചെറിയ ലോട്ടുകൾ തയ്യാറാക്കിയെങ്കിലും പതിവ് പോലെ ലേലത്തിന് പങ്കളിത്തം തീരെ കൂറവായിരുന്നു. ഗുരൂവായൂരപ്പൻ സമാജത്തിന് പുറമെ കൊട്ടിയൂർ ദേവസ്വവും ലേലത്തിൽ പങ്കാളികളായി

17 വിഭാഗങ്ങളിൽ 237 ലോട്ടുകളിലായി 71.953 ടൺ ചന്ദനം ലേലത്തിനായി ഒരുക്കിയിട്ടുണ്ട്. 200 കോടി രൂപയിലധികം വിലമതിക്കുന്ന 120 ടൺ ചന്ദനം ചെത്തിയൊരുക്കിയിട്ടുണ്ടെങ്കിലും 72 ടൺ മാത്രമാണ് ലേലത്തിൽ എത്തിച്ചത്. ചന്ദനത്തടി വിഭാഗങ്ങളിൽ ക്ലാസ്സ് 10 ൽപ്പെടുന്ന ജയ്‌പൊഗൽ ചന്ദനമാണ് ഏറ്റവും കൂടുതൽ വച്ചിട്ടുള്ളത് 12.43 ടൺ.ഒന്നാം ക്ലാസ് വിഭാഗത്തിൽപ്പെടുന്ന വിലായത് ബുദ്ധ് , രണ്ടാം ക്ലാസ് വിഭാഗത്തിൽപ്പെടുന്ന ചൈന ബുദ്ധ്, കൂടുതൽ ആവശ്യക്കാരുള്ള ക്ലാസ് 5 ഗാട്ട് ബഡ്ല, ക്ലാസ് 6 ബഗ്രദാദ്,തൈല ഉത്പാദനത്തിന് കൂടുതലായി ഉപയോഗിക്കുന്ന മൂന്നു വിഭാഗത്തിൽപ്പെടുന്ന (ക്ലാസ് 7, 8, 9 ) ചന്ദന വേരുകൾ എന്നിവയും ലേലത്തിനായി ഒരുക്കിയിട്ടുണ്ട്.

ബുധനാഴ്ച്ച നടക്കാനിരുന്ന ലേലം പണിമുടക്കിനെ തുടർന്ന് ഇന്നലത്തേയ്ക്ക് മാറ്റുകയായിരുന്നു. ഇന്ന് നടക്കുന്ന ലേലത്തിൽ കൂടുതൽ കമ്പനികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വനം വകുപ്പ് അധികൃതർ പറഞ്ഞു