കോട്ടയം: പ്രകൃതി സുരക്ഷയുടെ പ്രാഥമിക പാഠങ്ങൾ പകർന്നു നൽകുന്ന റെയിൻ ഫിലിം ഫെസ്റ്റിവലിനെ സ്വീകരിക്കാൻ കുമരകം ഒരുങ്ങുന്നു. ബേർഡ്സ് ക്ലബ്ബ് ഇന്റർനാഷണലിന്റെ ആഭ്യമുഖ്യത്തിലുള്ള രണ്ടാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ 24 മുതൽ 26 വരെയാണ് കുമരകത്ത് നടക്കുന്നത്. കാർഷിക സർവകലാശാലയുടെ കുമരകത്തെ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന ഫിലിം ഫെസ്റ്റിവലിനായി തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായി. കുമരകം പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ചാണ് ഫിലിം ഫെസ്റ്റിവലിനായി തയ്യാറെടുപ്പ് നടത്തുന്നത്.
കുമരകത്ത് പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ അടക്കം ഗുരുതരമായ പ്രശ്‌നങ്ങൾ നിലവിലുണ്ട്. പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യത്തിനെതിരായ ബോധവത്കരണം കൂടിയാണ് ചലച്ചിത്ര മേളയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. പ്രകൃതി സംരക്ഷണ ബോധവത്കരണം കൂടി സിനിമയിലൂടെ ലക്ഷ്യമിടുന്നുണ്ട്. വിനോദ സഞ്ചാരത്തിനായി എത്തുന്നവർ കായലിലും കരയിലും തള്ളുന്ന മാലിന്യങ്ങളിൽ കുമരകം നിവാസികളും പൊറുതിമുട്ടിയിരിക്കുകയാണ്.
മേളയിൽ പ്രദർശിപ്പിക്കുന്ന ഓസ്ട്രേലിയ, സ്വീഡൻ, യു.എസ്.എ , കാനഡ, ഫ്രാൻസ്, ഇസ്രയേൽ, നോർവേ, ഇന്ത്യ, എന്നിവിടങ്ങളിൽ നിന്നുള്ള 12 ഡോക്യുമെന്ററികളും പറയുന്നത് പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത തന്നെയാണ്. ടർക്കി , യു.എസ്.എ, ഇന്ത്യ, സഖാ റിപബ്ലിക്ക് എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ചു കഥാചിത്രങ്ങളും പ്രകൃതിയോട് ഇണങ്ങി നിൽക്കുന്നവയാണ്. കാനഡ, ഫ്രാൻസ്, ലബനൻ, കമ്പോഡിയ, പെറു, യു.എസ്.എ , പാക്കിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള 12 ഷോട്ട് ഫിലിമുകളും ഓരോ നാട്ടിലെയും പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു.
ബേർഡ്സ് ക്ലബ് ഇൻർനാഷണൽ മുഖ്യ സംഘാടകരാകുന്ന ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന ആതിഥേയർ കുമരകം ഗ്രാമപഞ്ചായത്താണ്. കോട്ടയം ഫിലിം സൊസൈറ്റി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, മാക്ട, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കേരള കാർഷിക സർവകലാശാല കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രം, കാനറാ ബാങ്ക്, കോട്ടയം പ്രസ്‌ക്ലബിന്റെ നേച്ചർ ക്ലബ്, ജെ.സി.ഐ സോൺ 22, കോട്ടയം സി.എം.എസ് കോളേജ്, ചേംബർ ഓഫ് വേമ്പനാട് ഹോട്ടൽ ആൻഡ് റസ്റ്ററന്റ്‌സ് എന്നിവരാണ് ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന സംഘാടകർ.