കോട്ടയം : കുരുമുളക് തിരികൾ കറുത്തുണങ്ങി കൊഴിഞ്ഞു വീഴുമ്പോൾ ഞെട്ടറ്റുവീഴുന്നത് കർഷകുടെ പ്രതീക്ഷകൾ കൂടിയാണ്. പഴുത്തുണങ്ങി ചെടികൾ നശിക്കുന്നതും കുരുമുളകിന്റെ വിലയിടിഞ്ഞതും കർഷകർക്ക് തിരിച്ചടിയാവുകയാണ്. ഉണങ്ങിയ കുരുമുളകിന് കിലോയ്ക്ക് 800രൂപ വരെയായിരുന്നു വില. ഇത്തവണ അത് നാനൂറിൽ താഴെയായി. പച്ചക്കുരുമുളകിന് 90 മുതൽ 95രൂപ വരെയേ വിലയുള്ളു. കഴിഞ്ഞ വർഷം ഇതിന് 150 മുതൽ 200 രൂപ വരെ കിട്ടിയിരുന്നു. പഴുത്തുണങ്ങിയ തിരികളിൽ നിന്നുളള മുളകിന് വില കിട്ടുന്നുമില്ല.
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിലാണ് ഏറ്റവുമധികം കുരുമുളക് കൃഷിചെയ്യുന്നത്. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. കുരുമുളക് തിരികൾ ഉണങ്ങിയതിനാൽ ഇനി വലിയ പ്രതീക്ഷയ്ക്ക് വകയില്ലെന്നാണ് കർഷകർ പറയുന്നത്. ശക്തമായ വേനൽമഴ ലഭിച്ച് വീണ്ടും തിരികൾ പൊട്ടിയാൽത്തന്നെ മുളക് പറിക്കണമെങ്കിൽ പിന്നെയും മാസങ്ങൾ വേണ്ടിവരും.
രോഗബാധ
കുരുമുളക് ചെടിയിൽ പൂപ്പൽ ബാധിച്ചതാണ് കർഷകർക്ക് വിനയായത്. കൃഷിഭവനുകളിൽ നിന്നും മറ്റും ലഭിച്ച ചെടികളുടെ ഗുണനിലവാരമില്ലായ്മ കാരണമാണിതെന്ന് കർഷകർ പറയുന്നു. കരിമുണ്ട, കോട്ട, നാരായക്കൊടി എന്നിവയാണ് സാധാരണയായി കൃഷി ചെയ്തുവരുന്നത്. വെള്ളിയറമുണ്ട, ചുമല തുടങ്ങിയവയും മലയോര മേഖലയിൽ കൃഷി ചെയ്യുന്നുണ്ട്.
പറിച്ചെടുക്കാൻ ആളില്ല
കുരുമുളക് പറിക്കുന്നവരെ കിട്ടാനില്ലാത്തത് കർഷകർനേരിടുന്ന മറ്റൊരു പ്രതിസന്ധി. വളളികൾ പടർന്നു കയറിയ മരങ്ങളിൽ നീറും ഉറുമ്പും കൂടുകൂട്ടുന്നത് കാരണം മരത്തിൽ കയറാൻ തൊഴിലാളികൾ മടിക്കുന്നു. എന്നാൽ, കൂടിയ കൂലിക്ക് മരത്തിൽ കയറാനെത്തുന്നവരുമുണ്ട്. ഇവർ ഒരു ദിവസത്തേക്ക് ആയിരം രൂപ വരെയാണ് ചോദിക്കുന്നത്. ഇത് കൊടുത്ത് എങ്ങനെ കൃഷിമുന്നോട്ടുകൊണ്ടുപോകുമെന്നാണ് കർഷകർ ചോദിക്കുന്നത്.