കോട്ടയം: ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന കുട്ടനാട് സീറ്റിൽ ആരും അവകാശവാദം ഉന്നയിക്കേണ്ടതില്ലെന്നും അത് വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്നും ജോസ് കെ.മാണി എം.പി. അടുത്തദിവസം തന്നെ ഞങ്ങൾ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. അതിനായി ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ ആവശ്യമായ ഒരുക്കങ്ങൾ ആരംഭിച്ചതായും ജോസ് കെ.മാണി 'ഫ്ലാഷി'നോട് പറഞ്ഞു.
കേരള കോൺഗ്രസ് എമ്മിന്റെ ചിഹ്നമായ രണ്ടിലയിൽ തീരുമാനമായിട്ടില്ല. കേന്ദ്ര ഇലക്ഷൻ കമ്മിഷന്റെ പരിഗണനയിലാണ് വിഷയം. ചിഹ്നം തത്കാലത്തേക്ക് മരവിപ്പിച്ചത് ജനുവരി 20ൽ നിന്ന് ഫെബ്രുവരി അഞ്ചുവരെ നീട്ടിയിട്ടുണ്ട്. രണ്ട് എം.പി മാരുള്ള തങ്ങൾക്കുതന്നെ ചിഹ്നം ലഭിക്കുമെന്നതിൽ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
പി.ജെ ജോസഫും കുട്ടനാട് സീറ്റിൽ അവകാശവാദം ഉന്നയിച്ചതോടെ പ്രശ്നം രമ്യമായി പരിഹരിക്കാൻ കോൺഗ്രസിന് സീറ്റ് വിട്ടുകൊടുക്കേണ്ടി വരുമോയെന്ന ചോദ്യത്തിന് 'കോൺഗ്രസ് അങ്ങനെ പറയുമെന്ന് തോന്നുന്നില്ല, ഇക്കാര്യത്തെക്കുറിച്ച് ചർച്ചയൊന്നും നടത്തിയിട്ടില്ല എന്നായിരുന്നു ജോസ് കെ.മാണിയുടെ മറുപടി.
പിടിമുറുക്കി
ജോസ് വിഭാഗം കുട്ടനാട്ടിൽ പിടിമുറുക്കിയതോടെ തർക്കം നീളുമെന്ന് ഉറപ്പായി. ജോസഫ് വിഭാഗവും സീറ്റിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ്. അതേസമയം, ഇരുവിഭാഗങ്ങളും കോൺഗ്രസിന് സീറ്റ് വിട്ടുകൊടുക്കാനും തയാറായില്ല. അതോടെ യു.ഡി.എഫിൽ കുട്ടനാട് തീരുമാനം കീറാമുട്ടിയായി മാറിയിരിക്കുകയാണ്.
തങ്ങൾക്കുള്ള സീറ്റിൽ കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് ഏബ്രഹാം തന്നെയാവും സ്ഥാനാർത്ഥിയെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് പി.ജെ ജോസഫ് വിഭാഗം. അതേസമയം, തങ്ങളുടെ സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് ജോസ് വിഭാഗം പറയുന്നത്. പ്രശ്നം രമ്യമായി പരിഹരിക്കാൻ കോൺഗ്രസും യു.ഡി.എഫും നടത്തുന്ന ശ്രമങ്ങളൊന്നും വിജയിക്കുന്നില്ല. എന്നാൽ, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം ഇക്കാര്യത്തിൽ സമവായത്തിൽ എത്താനാവുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫിലെ പല നേതാക്കളും. കുട്ടനാട്ട് പാലാ അനുഭവം ആവർത്തിക്കാൻ സമ്മതിക്കില്ലെന്ന് യു.ഡി.എഫ് നേതാക്കൾ തറപ്പിച്ച് പറയുന്നു. എന്നാൽ, കേരള കോൺഗ്രസിലെ ഇരുവിഭാഗത്തിന്റെയും തർക്കം തീർക്കാൻ പറ്റിയ ഫോർമുലയൊന്നും യു.ഡി.എഫ് നേതാക്കൾക്ക് മുന്നോട്ടുവയ്ക്കാൻ ഇതുവരെ കഴിഞ്ഞിട്ടുമില്ല.