അടിമാലി: വിഷം ഉള്ളിൽച്ചെന്നതിനെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്നു പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കമ്പിളി കണ്ടം തെള്ളിത്തോട് പുൽ കവലയിൽ അർത്തിയിൽ ജോസ് (48), ഭാര്യ മിനി (42), മകൻ അബിൻ ജോസഫ് (12) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് മൃതദേഹങ്ങൾ കണ്ടത്. ഇളയ മകൾ അലീന (5) പറഞ്ഞപ്പോഴാണ് വിവരം നാട്ടുകാരറിഞ്ഞത്. കടബാദ്ധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. നാലു ഗ്ലാസുകളിലായാണ് വിഷം കലക്കിയത്. എന്നാൽ ഒരു ഗ്ലാസിലുള്ളവിഷം മാത്രം മേശപ്പുറത്തുണ്ട്.
ഇന്നലെ രാവിലെ അലീന ഉണർന്നപ്പോൾ മാതാപിതാക്കളും സഹോദരനും മരിച്ചെന്ന് അറിഞ്ഞില്ല. തുടർന്ന് മാതാപിതാക്കൾക്കൊപ്പം വീണ്ടും കിടന്നു. കുറേകഴിഞ്ഞ് ഉണർന്നപ്പോഴും ആരും എഴുന്നേൽക്കാത്തതിനെ തുടർന്ന് വയനാട്ടിലുള്ള അമ്മയുടെ വീട്ടിൽ ജോസിന്റെ മൊബൈൽഫോണിൽ വിളിച്ചു. പപ്പയും അമ്മയും ചേട്ടനും എഴുന്നേൽക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ സമീപത്തെ വീട്ടുകാരെ അറിയിക്കാൻ നിർദ്ദേശിച്ചു. തുടർന്ന് ജോസിന്റെ ഫോണിലേക്ക് അവസാനം വിളിച്ച ചിന്നാർ സ്വദേശി പീതാംബരനെ വിളിച്ച അലീന വീട്ടിൽ ആരും എഴുന്നേൽക്കുന്നില്ല എന്നറിയിച്ചു. പീതാംബരനാണ് അയൽ പക്കത്തെ വീട്ടിൽ വിളിച്ച് കാര്യം പറഞ്ഞത്. അതിനിടെ സർവേക്ക് വന്ന അങ്കണവാടി ടീച്ചർ വിവരമറിഞ്ഞ് മിനിയുടെ ഫോണിലേക്ക് വിളിച്ചപ്പോൾ അലീനയാണ് എടുത്തത്. തുടർന്ന് ടീച്ചർ വീട്ടിലെത്തി. വാതിൽ തുറന്ന് കിടക്കുകയായിരുന്നു. അപ്പോൾ മുറിയിൽ മരിച്ച് കിടക്കുകയായിരുന്ന മൂന്നു പേരുടെ നടുവിൽ അലീന ഇരിപ്പുണ്ടായിരുന്നു. ടീച്ചറാണ് വിവരം നാട്ടുകാരെ അറിയിച്ചത്.
ജോസ് കൂലിപ്പണിക്ക് പോയാണ് കുടുംബം പുലർത്തിയിരുന്നത്. ഭാര്യ മിനി ചിട്ടിയും മറ്റും നടത്തുകയായിരുന്നു. പാറത്തോടുള്ള ബാങ്കിൽ മിനി അംഗമായ ചൈതന്യ സ്വയം സഹായ സംഘത്തിന്റെ 12 അംഗങ്ങളുള്ള പിരിവ് നടത്തിയിരുന്നു. പിരിച്ചെടുത്ത 40000 രൂപ ബാങ്കിൽ അടയ്ക്കാത്തതിനെ തുടർന്ന് മറ്റംഗങ്ങൾ വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകിയിരുന്നു. പണം വെള്ളിയാഴ്ച കൊടുക്കുമെന്നാണ് പൊലീസിനോട് പറഞ്ഞിരുന്നത്. അയൽക്കൂട്ടങ്ങൾക്കും വ്യക്തികൾക്കും ഇവർ പണം കൊടുക്കാനുണ്ടെന്ന് നാട്ടുകാർ പറയുന്നു. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.