തൊടുപുഴ : സിവിൽ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ മേലുകാവ് തടത്തിപറമ്പിൽ ജോജിജോർജ് (36) നെയാണ് മുട്ടം കോടതിക്കവലയ്ക്ക് സമീപത്തുള്ള ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് ലോഡ്ജ് മുറിയിലെ ഫാനിൽ ജോജി തൂങ്ങിനിൽക്കുന്നതായി അടുത്ത മുറിയിലെ താമസക്കാർ കണ്ടത്. വെള്ളിയാഴ്ച ജോലിക്ക് എത്തിയിരുന്ന ജോജി, ഒരു അടുത്ത ദിവസം അവധിയാണെന്ന് ഓഫീസിൽ അറിയിച്ചിരുന്നു. ഭാര്യ സിന്ധുവിന്റെ പേരിൽ എഴുതിയ നാല് വരിയുള്ള കത്ത് ലോഡ്ജ് മുറിയിൽ നിന്ന് മുട്ടം എസ്.ഐ ബൈജു പി.ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, കത്തിന്റെ വിശദാംശങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

സിന്ധുവിന്റെ വീട് മുട്ടത്തിന് സമീപം വള്ളിപ്പാറയിലാണ്. മൃതദേഹം ഇന്നലെ വൈകിട്ടോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് എത്തിച്ചിരുന്നു. ഇന്ന് രാവിലെ പോസ്റ്റുമോർട്ടം നടക്കും. തുടർന്ന് വൈകിട്ട് മൂന്നുമണിയോടെ മേലുകാവ് മായാപുരി സി. എസ്. ഐ പള്ളി സെമിത്തേരിയിൽ സംസ്‌ക്കരിക്കും. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.