കോട്ടയം: വയറ്റിൽ പ്ലാസ്റ്റിക് കുപ്പികൾ കുമിഞ്ഞുകൂടിയ ഭീമൻ മത്സ്യം....പ്ലാസ്റ്റിക് മാലിന്യങ്ങളിൽ കുടുങ്ങിയ കടൽജീവികൾ...കഞ്ഞിക്കുഴി റെയിൽവേ മേൽപ്പാലത്തിന്റെ ചുവരിലെ പുതിയ കാഴ്ചകളിൽ കണ്ണുടക്കാതെ ഇപ്പോൾ ആരും ഇതുവഴി കടന്നുപോകുന്നില്ല.
കൗതുകത്തോടെ നോക്കുന്നവർ വലിയൊരു വിപത്തിനെക്കുറിച്ചുള്ള മുന്നറിയിപ്പു വായിച്ചാണ് പാലം കടക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രകൃതിക്ക് സൃഷ്ടിക്കുന്ന ഭീഷണിയാണ് ചിത്രകാരിയായ കാജൽ ദത്തിന്റെ നേതൃത്വത്തിൽ ഇവിടെ വരച്ചുകാട്ടുന്നത്.
ഇനാമൽ പെയിന്റുകൊണ്ട് കറുപ്പും വെളുപ്പും നിറങ്ങളിൽ വരച്ച ഗ്രാഫിറ്റികളാണ് ഭൂരിഭാഗവും. 25ന് തുടക്കം കുറിച്ച ചിത്രരചന രാപകൽ വ്യത്യാസമില്ലാതെ മുന്നോട്ടുപോകുകയായിരുന്നു.
നഗരത്തിലെയും പരിസരങ്ങളിലെയും കോളേജുകളിലെ വിദ്യാർഥികളും അദ്ധ്യാപകരുമുൾപ്പെടെ അറുപതോളം പേർ വിവിധ സമയങ്ങളിൽ ഇതിൽ പങ്കുചേർന്നു. യാത്രാമധ്യേ ചിത്രരചന കണ്ട് ഒപ്പം കൂടിയവരും ആദ്യമായി ബ്രഷ് കൈയിലെടുത്തവരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്.
ചിത്രരചനയുടെ ആദ്യഘട്ടം ഇന്നലെ പൂർത്തിയായി. അവസാന മിനുക്കു പണികൾ അടുത്ത ശനിയാഴ്ച്ച നടക്കും.
റെയിൽവേ, ജില്ലാഭരണകൂടം, ഹരിതകേരളം മിഷൻ, കോട്ടയം സതേൺ റോട്ടറി ക്ലബ്, ബസേലിയോസ് കോളേജ് നാഷണൽ സർവീസ് സ്‌കീം യൂണിറ്റ് എന്നിവ സംയുക്തമായാണ് ചിത്രരചനാ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
................................................................
തോടുകളിലും പുഴകളിലും വലിച്ചെറിയുന്ന മാലിന്യങ്ങളെല്ലാം ഒടുവിൽ എത്തിച്ചേരുന്നത് കടലിലാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലിലെ ആവാസ വ്യവസ്ഥയ്ക്കുതന്നെ ഭീഷണി ഉയർത്തുന്നു. അജൈവ മാലിന്യങ്ങൾ സൃഷ്ടിക്കുന്ന ഭീഷണിയെക്കുറിച്ചുള്ള ബോധവത്കരണത്തിന് കടൽ പ്രമേയമാക്കാനുള്ള കാരണം ഇതാണ്
-കാജൽ ദത്ത്