കോട്ടയം: മാലിന്യ സംസ്‌ക്കരണ പദ്ധതികളിൽ നഗരസഭ വിവിധ മാതൃകകൾ പരീക്ഷിക്കുമ്പോഴും വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച മാലിന്യ നിർമ്മാർജ്ജന പദ്ധതി എങ്ങുമെത്താതെ നോക്കുകുത്തിയാകുന്നു. കോട്ടയം പച്ചക്കറി മാർക്കറ്റിൽ സ്ഥാപിച്ച കുളവാഴ സംസ്‌ക്കരണ പ്ലാന്റാണ് കാടുകയറി നശിക്കുന്നത്. കുട്ടനാട് പാക്കേജിൽ ഉൾപെടുത്തി 2013ലാണ് പ്ലാന്റ് ആരംഭിച്ചത്. കൊടൂരാറ്റിലെ പോള സംസ്കരണമായിരുന്നു ഫിർമ മുഖേന നടപ്പാക്കാനുദ്ദേശിച്ചിരുന്ന പദ്ധതിയുടെ പ്രധാന ലക്ഷ്യം. കുളവാഴ പ്ലാന്റിലൂടെ സംസ്‌ക്കരിക്കുന്നതിനൊപ്പം ഈ പൾപ്പിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനും പദ്ധതിയുണ്ടായിരുന്നു. എന്നാൽ പ്ലാന്റ് തുടങ്ങി ഏതാനും ആഴ്ച്ചകൾ പിന്നിട്ടപ്പോഴേക്കും ഇതിന്റെ ചോപ്പർ ഒടിഞ്ഞു. പുതിയ ചോപ്പർ വാങ്ങാനോ പഴയത് നന്നാക്കി ഉപയോഗിക്കാനോ അധികൃതർ തയാറായിട്ടില്ല. നഗരസഭ കൗൺസിലിൽ വിഷയം പലതവണ അവതരിപ്പിച്ചെങ്കിലും നടപടികൾ ഒന്നും ആയിട്ടില്ല. ഇതോടെ പ്ലാന്റിന്റെ പ്രവർത്തനവും നിലച്ചു. ഏഴ് വർഷമായി പ്ലാന്റ് പ്രവർത്തനരഹിതമാണ്. ഇടക്കാലങ്ങളിൽ നഗരസഭയുടെ ശുചീകരണ തൊഴിലാളികൾ ഇവിടെ വൃത്തിയാക്കിയിരുന്നെങ്കിലും ആറ് മാസത്തിലേറെയായി അതും നിലച്ചു. ഇപ്പോൾ പ്ലാന്റിനുള്ളിൽ പുല്ല് വളർന്ന നിലയിലാണ്. പോള മൂടിയ കൊടൂരാർ പോലെ ഈ മാലിന്യ സംസ്‌ക്കരണ സംവിധാനവും കാടു കയറി നശിക്കുകയാണ്.