കോട്ടയം: വിവാഹ വീട്ടിൽ ആക്രമണം നടത്തിയ സംഘത്തിലെ പ്രധാന പ്രതി പൊലീസ് പിടിയിൽ. താഴത്തങ്ങാടി കുമ്മനം ഇടവഹിക്കൽ പുത്തൻപുരയിൽ ഇ.എ. മുഹമ്മദ് ഷാഫിയാണ് (30) പിടിയിലായത്. സെപ്റ്റംബർ 28നായിരുന്നു സംഭവം. അറുപുഴയിലെ വിവാഹ വീട്ടിലെ സൽക്കാരത്തിനിടെയുണ്ടായ തർക്കത്തെതുടർന്നുണ്ടായ ഏറ്റുമുട്ടലിൽ താഴത്തങ്ങാടി സ്വദേശികളായ സുൽഫിക്കർ, അൻസിൽ എന്നിവർക്ക് വെട്ടേറ്റിരുന്നു. തലയോലപ്പറമ്പ് സ്വദേശികളായ ഷുക്കൂർ, മാത്യു ചാക്കോ (മാക്കോ) കുമ്മനം സ്വദേശികളായ ഷാഫി, ജാബി, സാജിദ് എന്നിവർക്കെതിരെയും കണ്ടാൽ അറിയാവുന്ന മൂന്നു പേർക്കെതിരെയുമാണു പൊലീസ് കേസെടുത്തിരുന്നത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതികൾ ഒളിവിലായിരുന്നു. തുടർന്ന് അഞ്ചു പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു. ഇതിൽ മൂന്നു പേർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തു. തലയോലപ്പറമ്പ് സ്വദേശി ഷുക്കൂറിനും ഷാഫിയ്ക്കും കേസിൽ മുൻകൂർ ജാമ്യം ലഭിച്ചിരുന്നില്ല. തുടർന്നാണ് ഷാഫിയെ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തത്.