lulu

കോട്ടയം: തളർന്നു പോയ ജീവിതത്തിന് പുതിയ ചിറകുകൾ കിട്ടിയതുപോലെയാണ് ഇപ്പോൾ ജയരാജന് തോന്നുന്നത്. അതിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയെ മനസുകൊണ്ട് ആയിരം വട്ടം ജയരാജൻ നമസ്കരിച്ചു കഴിഞ്ഞു.

ഒമ്പത് വർഷം മുമ്പ് പനയിൽ നിന്ന് വീണ് ശരീരം തളർന്ന് കിടപ്പിലായ പേരൂർ വടക്കേ പുളന്താനത്ത് ജയരാജന് (48) ലുലു ഗ്രൂപ്പ് അത്യാധുനിക ഇലക്ട്രിക് വീൽചെയർ എത്തിച്ചുനൽകുകയായിരുന്നു.

കൂലിവേല ചെയ്ത് കുടുംബം പോറ്റിയിരുന്ന ജയരാജൻ പനയിൽ ഓല വെട്ടുന്നതിനിടയിലാണ് പിടിവിട്ട് താഴെ വീണത്. നട്ടെല്ല് ഒടിഞ്ഞ് അതീവഗുരുതര നിലയിലായി. കോട്ടയം മെഡിക്കൽ കോളേജിൽ ഏറെക്കാലം ചികിത്സ നടത്തിയെങ്കിലും ശരീരത്തിന്റെ പകുതി ഭാഗത്തിന്റെയും ചലനശേഷി നഷ്ടപ്പെട്ടു. പരസഹായമില്ലാതെ സ്വന്തം കാര്യങ്ങൾ നടത്താൻ കഴിയാതെ ഒമ്പത് വർഷമായി ദുരിതത്തിലായിരുന്നു.

നല്ലൊരു വീൽചെയർ കിട്ടിയാൽ സ്വതന്ത്രനായി വീടിന് പുറത്തിറങ്ങാനും എന്തെങ്കിലും വരുമാനം കണ്ടെത്താനും കഴിയുമെന്ന പ്രതീക്ഷയിൽ ജയരാജൻ ഫേസ്ബുക്കിലൂടെ നിരന്തരമായി എം .എ യൂസഫലിയോട് നടത്തിയ അഭ്യർത്ഥനയാണ് വഴിത്തിരിവായത്. അഭ്യർത്ഥന ശ്രദ്ധയിൽ പെട്ട യൂസഫലി ദയനീയാവസ്ഥ മനസ്സിലാക്കി ആധുനിക സൗകര്യങ്ങളുള്ള ഇലക്ട്രിക് വീൽചെയർ നൽകുകയായിരുന്നു. ലുലു ഗ്രൂപ്പ് മീഡിയാ കോ ഓർഡിനേറ്റർ എൻ.ബി. സ്വരാജ് കഴിഞ്ഞ ദിവസം ജയരാജന്റെ വീട്ടിലെത്തി വീൽചെയർ കൈമാറി.

ഹോട്ടൽ പണിക്ക് പോകുന്ന മകന് ദിവസവും കിട്ടുന്ന 500 രൂപയാണ് കുടുംബത്തിന്റ ഏക വരുമാനം. ഭർത്താവ് ഉപേക്ഷിച്ചതിനെ തുടർന്ന് മകളും രണ്ടു കുട്ടികളും നാല് സെന്റിലുള്ള ഈ കൊച്ചു വീട്ടിലുണ്ട്. കഴിഞ്ഞ പ്രളയത്തിൽ വീടിന്റെ ഒരുഭാഗം ഇടിഞ്ഞു വീണു. തകർന്ന ഭാഗം ബാനറും ഷീറ്റും വെച്ച് മറച്ചാണ് താമസം. ദിവസവും വേണ്ടിവരുന്ന മരുന്ന് പാലിയേറ്റീവ് കെയർ പ്രവർത്തകർ നൽകുന്നുണ്ട്.

തളർന്നു കിടക്കുന്നതിനിടയിൽ നിർമ്മിച്ച പേപ്പർ പേനകൾ ജയരാജനിൽ നിന്ന് വിലയ്ക്കു വാങ്ങിയാണ് ലുലുഗ്രൂപ്പിൽ നിന്നും വന്നവർ മടങ്ങിയത്.