കോട്ടയം : വേമ്പനാട്ടു കായലിൽ സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകളിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് കർശന നടപടികൾ ആരംഭിച്ചു. അടിയന്തരമായി ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു ഹൗസ് ബോട്ട് ഉടമകളുടെ പ്രതിനിധികളുമായി ചർച്ച നടത്തി.
ലൈസൻസ് ഇല്ലാത്ത ഹൗസ് ബോട്ടുകൾ സർവീസ് നടത്താൻ അനുവദിക്കില്ല. ആലപ്പുഴ പോർട്ടിന്റെ ലൈസൻസുള്ളവയ്ക്കു മാത്രമാണ് വേമ്പനാട്ടു കായലിൽ അനുമതിയുള്ളത്. അനധികൃത ബോട്ടുകൾ വേമ്പനാട്ടു കായലിലുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കളക്ടർ പറഞ്ഞു. ബോട്ടുകൾക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിപത്രവും നിർബന്ധമാക്കും. അനുമതിപത്രത്തിനായി അഞ്ചു വർഷത്തേക്കുള്ള ഫീസ് ഒറ്റത്തവണയായി അടയ്ക്കണമെന്ന വ്യവസ്ഥയിൽ ഇളവനുവദിക്കണമെന്ന് ബോട്ടുടമകളുടെ പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോർഡുമായി ചർച്ച നടത്തുമെന്ന് കളക്ടർ പറഞ്ഞു.
ബോട്ടുകൾ സാധാരണ കിടക്കാറുള്ള ജെട്ടി ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്യണം. യാത്രക്കിടെ ഉണ്ടാകാനിടയുള്ള അപകടങ്ങൾ നേരിടുന്നതിന് ബോട്ടുകൾ സജ്ജമായിരിക്കണം. സുരക്ഷാ ഉപകരണങ്ങൾ യാത്രക്കാർക്ക് കാണാനും പെട്ടെന്ന് എടുക്കാനും കഴിയും വിധത്തിലാണ് ബോട്ടിൽ സൂക്ഷിക്കേണ്ടത്. യാത്ര തുടങ്ങുന്നതിനു മുൻപ് സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കേണ്ട രീതിയെക്കുറിച്ച് ഇംഗ്ലീഷിലും
മലയാളത്തിലും യാത്രക്കാർക്ക് വിശദീകരിച്ചുകൊടുക്കണം. നിശ്ചിത യോഗ്യതയും ജോലി പരിചയവും ഉള്ളവരെ മാത്രമേ ബോട്ടിലെ ജോലിക്കാരായി നിയോഗിക്കാവൂ. ഇവർക്ക് യൂണിഫോം നിർബന്ധമാക്കണം. അന്യസംസ്ഥാന തൊഴിലാളികളെ ഈ ജോലിക്ക് നിയോഗിക്കുന്നത് ഒഴിവാക്കണം. ജോലിക്കാർക്ക് രക്ഷാപ്രവർത്തനത്തിൽ പരിശീലനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസുള്ള ബോട്ടുകളിൽ മാത്രമാണ് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യാൻ അനുവാദമുള്ളത്. ഹൗസ് ബോട്ടുകളിൽ മതിയായ ടോയ്ലറ്റ് സൗകര്യങ്ങളും ഉണ്ടായിരിക്കണം. മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ബാർജിന്റെ നിർമാണം പുരോഗമിക്കുകയാണ്. സുരക്ഷ ഉറപ്പാക്കുന്നതിനായി പോർട്ട് അധികൃതർ നടത്തിവരുന്ന പരിശോധന തുടരുമെന്നും മാർച്ച് 31നുള്ളിൽ എല്ലാ ബോട്ടുകളും നിർദ്ദിഷ്ട മാനദണ്ഡങ്ങളനുസരിച്ച് പൂർണ്ണമായും സജ്ജമാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.