ഈ 'വീടി'ന്റെ അഥവാ കൊട്ടാരത്തിന്റെ വിശേഷങ്ങൾ കേട്ടാൽ ആരയാലും അമ്പരന്നുപോകും. ഇവിടെ കിടപ്പ്മുറിയോ സ്വീകരണമുറിയോ എന്ന് വേണ്ട കുളിമുറിയും, ടോയ്ലെറ്റും വരെ നിർമ്മിച്ചിരിക്കുന്നത് സ്വർണം കൊണ്ടാണ്. 1788 മുറികൾ, 257 ബാത്ത്റൂം, എല്ലാം നിർമ്മിച്ചിരിക്കുന്നത് സ്വർണത്തിൽ. ബ്രൂണെയ് രാജാവിന്റേതാണ് ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഭവനം.
ഒരു കുടുംബത്തിനായി താമസിക്കാൻ വേണ്ടി നിർമിച്ച വീടുകളിൽ ലോകത്തിലെ ഏറ്റവും വലിയ വീടാണ് ബ്രൂണയ് രാജാവ് ഹസനൽ ബോൽക്കെയ്‌നിയുടെ കൊട്ടാരം. 1788 മുറികളാണ് ഈ വീടിനുള്ളത്. ഒരുപക്ഷെ കൊട്ടാരം എന്ന പേര് പോലും ഈ വീടിനു ഒരു പോരായ്മയാകും.1788 മുറികൾക്ക് പുറമെ 257 ബാത്ത്റൂമുകൾ, 110 കാർ ഗ്യാരേജുകൾ, അഞ്ചു സ്വിമ്മിംഗ് പൂളുകൾ എന്നിങ്ങനെ നീളുന്നു ഇവിടത്തെ ആഡംബരങ്ങൾ. 1500 പേരെ സുഖമായി ഉൾക്കൊള്ളാൻ ഈ വീടിനു കഴിയുകയും ചെയ്യും. 48 ഏക്കറിൽ 2152,782 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള ഇസ്താന നൂറുൽ ഇമാൻ കൊട്ടാരത്തിന്റെ മതിപ്പ് വില 1.4 ബില്ല്യൺ ഡോളറാണ് അതായത് ഏകദേശം 8864 കോടി രൂപ.
ബ്രൂണയുടെ ധന, പ്രതിരോധ, വിദേശ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന പ്രധാനമന്ത്രികൂടിയായ ഈ രാജാവിന് അയ്യായിരത്തിലേറെ കാറുകളുണ്ട്. 604 റോൾസ് റോയ്‌സ്, 500 ബെൻസ്, 209 ബി എം ഡബ്ലിയു, 452 ഫെറാറി, 350 ബെന്റ്‌ലെ, 179 ജാഗ്വാർ, 21 ലംബോർഗിനി.രാജാവിന്റെ കാറുകളുടെ ശേഖരമിങ്ങനെ. 220 മില്യൻ ഡോളർ വിലയുള്ള സ്വകാര്യ വിമാനവും ഈ രാജാവിനുണ്ട്. ഇന്റീരിയർ പൂർണമായും സ്വർണത്തിൽ ഡിസൈൻചെയ്ത് ഈ സ്വകാര്യ ജെറ്റ് വിമാനത്തിൽ ലിവിംഗ് റൂമും കോൺഫറൻസ് റൂമും ബെഡ് റൂമും ബാത്ത്‌റൂമുമുണ്ട്.
സുൽത്താന്റെ മകളുടെ വിവാഹം ഇവിടെ വെച്ച് നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചടങ്ങുകളുടെ പല ഫോട്ടോകളും പുറത്തുവന്നതോടെയാണ് കൊട്ടാരത്തിലെ ആഡംബരങ്ങളുടെ വിവരങ്ങൾ പുറംലോകത്തിനു ലഭിച്ചത്. ഇത്രയും സൗകര്യങ്ങളുള്ള വീടിന്റെ വിലയും പൊന്നുംവില തന്നെ.
ഏഷ്യയിലെ ഏറ്റവും വലിയ ദ്വീപായ ബോർണിയോയുടെ വടക്കുകിഴക്ക്, മൂന്നു വശം മലേഷ്യന്‍ സംസ്ഥാനമായ സറാവാകും ഒരുവശം ദക്ഷിണ ചൈന കടലാലും ചുറ്റപ്പെട്ടു കിടക്കുന്ന കൊച്ചു രാജ്യമാണ് ബ്രുണെ. നമ്മുടെ കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കൂടിച്ചേർന്നാൽ ബ്രൂണെയേക്കാൾ വലുതാകും എന്നു പറഞ്ഞാൽ ഈ രാജ്യത്തിന്റെ വലുപ്പം മനസിലാകും. എന്നാൽ, ജനസംഖ്യയാകട്ടെ ഈ രണ്ടു ജില്ലകളുടെ പതിനാറിലൊന്നും. 5,795 ചതുരശ്ര കിലോമീറ്റാണ് വിസ്തീർണം. വെറും നാലേകാല്‍ ലക്ഷം ജനങ്ങളാണ് ഈ മനോഹര തീരത്ത് ജീവിക്കുന്നത്.
ദരിദ്രമായ മേഖലയിൽ നിന്ന് ബ്രൂണെ സാമ്പത്തിക ശക്തിയായി മാറുന്നത് 1929ൽ എണ്ണ ഖനനം തുടങ്ങിയതോടെയാണ്. 20ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഭൂമിക്കടിയിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും നിർലോഭം ലഭിക്കുകയും 1984ൽ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്തതോടെ ബ്രൂണെ ലോകത്തെ ഏറ്റവും മികച്ച ജീവിത നിലവാരമുള്ള രാജ്യങ്ങളിലൊന്നായി.
പ്രധാനമന്ത്രിയുടെ ഓഫീസ ഉൾപ്പെടെ ഭരണസിരാ കേന്ദ്രം കൂടിയാണ് ‘ഇസ്താന നൂറുല്‍ ഈമാൻ’ എന്ന പേരിലുള്ള കൊട്ടാരം. ഈദുൽ ഫിത്വറിനോടനുബന്ധിച്ച് മൂന്നു ദിവസം പൊതുജനങ്ങൾക്ക് കൊട്ടാരത്തിൽ പ്രവേശനം അനുവദിക്കും. വരുന്നവർക്കെല്ലാം രാജകീയ ഭക്ഷണവും കുട്ടികൾക്ക് സമ്മാനപ്പൊതിയും നല്‍കുന്ന ആചാരവുമുണ്ട്.