npr

ന്യൂഡൽഹി: മാതാപിതാക്കളുടെ ജനന സ്ഥലം ഉൾപ്പെടെ ദേശിയ ജനസംഖ്യ രജിസ്റ്റർ സർവ്വേയിൽ ഉൾപ്പെടുത്തിയ ആറ്‌ അധിക ചോദ്യങ്ങൾ ഒഴിവാക്കാൻ സാധ്യത ഇല്ല. ഈ ചോദ്യങ്ങളിലൂടെ ലഭിക്കുന്ന ‌ഡാറ്റാബേസ്, ഒരു പൗരത്വ രജിസ്റ്ററിലേക്ക് അപ്ഗ്രേഡ് ചെയ്യുമ്പോൾ സ്വകാര്യമായ വിവരങ്ങളും സർക്കാരിന് ലഭിക്കും എന്നതിനാലാണ് ഈ ചോദ്യങ്ങൾ ഒഴിവാക്കാത്തത്. ദേശിയ പൗരത്വ പട്ടിക തയ്യറാക്കുന്നതിന്റെ മുന്നോടിയായി എൻ.പി.ആറിൽ ഈ അധിക ചോദ്യങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധങ്ങളും വർധിച്ചിരുന്നു.

ദേശീയ ജനസംഖ്യ രജിസ്റ്റർ കോൺഗ്രസ് സർക്കാരാണ് ആരംഭിച്ചത്. എന്നാൽ അന്ന് ആവശ്യപ്പെട്ടതിനേക്കാൾ കൂടുതൽ വിവരങ്ങൾ ഇപ്പോൾ എൻ.പി.ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആധാർ നമ്പർ, വോട്ടർഐഡി, പാൻ‌കാർഡ്, ഡ്രൈവിംഗ് ലൈസൻ‌സ് നമ്പർ‌, മൊബൈൽ‌ ഫോൺ‌ നമ്പർ, മാതാപിതാക്കളുടെ ജനനതീയതി, അവസാന താമസസ്ഥലം എന്നിവ ഉൾപ്പെടെ ഇരുപത്തിയൊന്ന് ചോദ്യങ്ങൾ സർവേയിൽ ഉൾപ്പെടുന്നു.

2010 ലെ അവസാന എൻ‌പി‌ആർ‌ സർവ്വേയിൽ 15 ചോദ്യങ്ങൾ‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2015ൽ ഡാറ്റാബേസ് അപ്ഡേറ്റ് ചെയ്തപ്പോൾ ആണ് ആധാർ നമ്പർ ഉൾപ്പെടെ അധിക ചോദ്യങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തിയത്. എന്തെങ്കിലും പ്രത്യേക മേൽനോട്ടമോ, നിയമപരമായ മുന്നറിയിപ്പോ ഇല്ലാതെ ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുകയാണ് എൻ.പി.ആറിലൂടെ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ സ്ഥിതിചെയ്യുന്ന ഡാറ്റാബേസിലേക്ക് ഇത്തരം അധിക വിവരങ്ങൾ ചേർക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല.