post-office-

കൊച്ചി : ബാങ്കുകളിൽ ഫിക്സഡ് ഡിപ്പോസിറ്റിട്ട് അതിന്റെ പലിശ പ്രതിമാസം വാങ്ങി ജീവിക്കുന്ന വലിയൊരു വിഭാഗം നമുക്കു ചുറ്റിലുമുണ്ട്. എന്നാൽ തുടർച്ചയായി ബാങ്കുകളിൽ നിക്ഷേപ പലിശ കുറയ്ക്കുന്നതിനാൽ കടുത്ത ആശങ്കയിലാണ് ഇത്തരം നിക്ഷേപകർ. ജോലിയിൽ നിന്നും പിരിയുമ്പോഴും , ഭൂമി വിറ്റ വകയിലും കിട്ടിയ വലിയ തുക സുരക്ഷിതമായ നിക്ഷേപം എന്ന രീതിയിലാണ് ബാങ്കുകളിൽ നിക്ഷേപമായി എത്തുന്നത്. യുവാക്കൾ കൂടുതലും ഷെയർ മാർക്കറ്റുകളിൽ താത്പര്യം പ്രകടിപ്പിക്കുമ്പോൾ മുതിർന്ന പൗരൻമാർ ഫിക്സഡ് ഡിപ്പോസിറ്റിൽ സുരക്ഷിതത്വം കരുതി ഉറച്ചു നിൽക്കാനാണ് ഇഷ്ടപ്പെടുന്നത്. എന്നാൽ ബാങ്ക് പലിശ നിരക്ക് ആറു ശതമാനം വരെ കുറഞ്ഞത് ഇത്തരക്കാരുടെ വരുമാനത്തിൽ വൻ ഇടിവാണ് അടുത്തകാലത്തായി വരുത്തിയത്.

ബാങ്കുകളിലെ നിക്ഷേപ പലിശ നിരക്ക് അനാകർഷകമാവുമ്പോഴും ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് ഉയർന്ന് നിൽക്കുകയാണിപ്പോഴും. ഈ സാഹചര്യത്തിൽ വിപണി നിരക്ക് അനുസൃതമായി ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് കുറയ്ക്കണമെന്ന് റിസർവ് ബാങ്ക് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്ര ധനമന്ത്രാലയം ഈ ആവശ്യം തള്ളിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേന്ദ്ര സാമ്പത്തിക കാര്യ വകുപ്പ് പുറത്തിറക്കിയ സർക്കുലർ പ്രകാരം, നടപ്പു സാമ്പത്തിക വർഷത്തെ (2019-20) അവസാന പാദമായ ജനുവരി മാർച്ചിലേക്കുള്ള പലിശനിരക്ക് മാറ്റമില്ലാതെ നിലനിറുത്തിയിട്ടുണ്ട്.

കേന്ദ്രം പലിശ കുറച്ചിരുന്നുവെങ്കിൽ സാധാരണക്കാർ, കർഷകർ, സ്ത്രീകൾ, ഇടത്തരം വരുമാനക്കാർ, വിശ്രമ ജീവിതം നയിക്കുന്നവർ തുടങ്ങിയവർക്കത് വലിയ തിരിച്ചടിയാകുമായിരുന്നു. പബ്ളിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്), പോസറ്റ് ഓഫീസ് നിക്ഷേപം, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻ.എസ്.സി), സുകന്യ സമൃദ്ധി തുടങ്ങിയവയാണ് ചെറുകിട സമ്പാദ്യ പദ്ധതികൾ. 2019ൽ റിസർവ് ബാങ്ക് മുഖ്യ പലിശനിരക്ക് 1.35 ശതമാനം കുറച്ച പശ്ചാത്തലത്തിൽ ബാങ്കുകൾ നിക്ഷേപ പലിശയും കുത്തനെ താഴ്ത്തിയിരുന്നു. നിലവിൽ, ശരാശരി ആറു ശതമാനമാണ് ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ പലിശ. ചെറുകിട സമ്പാദ്യങ്ങൾക്ക് പലിശനിരക്ക് 7.6 ശതമാനം മുതൽ 8.7 ശതമാനം വരെയാണ്.

നിക്ഷേപ പലിശ കുറഞ്ഞത് ബാങ്ക് നിക്ഷേപങ്ങളെ അനാകർഷകമാക്കിയിട്ടുണ്ട്. എന്നാൽ, ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിന്ന് ഇപ്പോഴും ഉയർന്ന പലിശ ലഭ്യവുമാണ്. ബാങ്ക് സ്ഥിരനിക്ഷേപ പലിശ കുറഞ്ഞതിനാൽ, പെൻഷൻകാർക്ക് ഇതിൽ നിന്നുള്ള വാർഷിക വരുമാനത്തിൽ ശരാശരി 5,845 രൂപയുടെ കുറവുണ്ടായിട്ടുണ്ടെന്ന് എസ്.ബി.ഐയുടെ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.

എന്താണ് നേട്ടം?

ബാങ്കിൽ പണം നിക്ഷേപിക്കുമ്പോൾ ഉപഭോക്താവിന് ഇപ്പോൾ ലഭിക്കുന്ന പലിശ ശരാശരി ആറു ശതമാനമാണ്.
പോസ്‌റ്രോഫീസ് നിക്ഷേപ പദ്ധതി ഉൾപ്പെടെയുള്ള ചെറുകിട സമ്പാദ്യ സ്‌കീമുകളിൽ നിന്ന് 7.6 ശതമാനം മുതൽ 8.7 ശതമാനം വരെ പലിശ ലഭിക്കും.

ചെറുകിട സമ്പാദ്യ പദ്ധതികളും പലിശയും

(2019 20 ജനുവരി മാർച്ചിലേക്കുള്ള പലിശനിരക്ക്)

പോസ്റ്ര് ഓഫീസ് : 7.7%*

മുതിർന്ന പൗരന്മാരുടെ സേവിംഗ്സ് സ്‌കീം : 8.7%*

നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്ര് (എൻ.എസ്.സി) : 7.9%*

പബ്ളിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്) : 7.9%

കിസാൻ വികാസ് പത്ര : 7.6% (മെച്യൂരിറ്രി കാലാവധി 113 മാസം)

സുകന്യ സമൃദ്ധി : 8.4%

നിക്ഷേപ കാലാവധി 5 വർഷം