കഴിഞ്ഞ വർഷം ജനുവരി രണ്ടിനാണ് ശബരിമലയിൽ യുവതികളായ ബിന്ദു അമ്മിണിയും കനകദുർഗയും ദർശനം നടത്തിയത്. നവോത്ഥാനത്തിന്റെ വാദമുയർത്തി സർക്കാർ മുൻകൈയ്യെടുത്ത് സംഘടിപ്പിച്ച വനിത മതിലിന്റെ പിറ്റേദിവസമാണ് ഇരുവരും ശബരിമലയിലെത്തിയതെന്നതും ഏറെ പ്രത്യേകതയാണ്. സർക്കാരിന്റെ പിന്തുണയോടെയാണ് ഇരുവരും മലചവിട്ടിയതെന്ന ആരോപണവും ഇടതു സർക്കാരിന് തലവേദനയായിരുന്നു. ഈ സംഭവത്തിന്റെ ഒന്നാം വാർഷികമായ ഇന്ന് കനകബിന്ദു ഓപ്പറേഷന്റെ ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് നവോത്ഥാന ദിനമായി സർക്കാർ കലണ്ടറിൽ രേഖപെടുത്തണമെന്ന് പരിഹസിച്ചു കൊണ്ട് ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരിക്കുകയാണ് അഡ്വ : എ. ജയശങ്കർ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ജനുവരി രണ്ട്.
കേരള നവോത്ഥാന ദിനം.
ബിന്ദു അമ്മിണിയും കനകദുർഗ്ഗയും ഇരുമുടിക്കെട്ടില്ലാതെ, ശരണം വിളിക്കാതെ, പോലീസ് അകമ്പടിയോടെ ശബരിമല കീഴടക്കിയ ദിവസം.
യുവതീ പ്രവേശനം അനുവദിച്ച വിധി സുപ്രീംകോടതി തന്നെ മരവിപ്പിച്ച അവസ്ഥയുണ്ട്, വിശാല ബെഞ്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല എങ്കിലും കനക-ബിന്ദു ഓപ്പറേഷൻ്റെ ചരിത്ര പ്രാധാന്യം ചെറുതല്ല.
ജനുവരി രണ്ട് മന്നം ജയന്തി പ്രമാണിച്ച് പൊതു അവധിയാണ്. അത് നവോത്ഥാന ദിനം കൂടിയായി സർക്കാർ കലണ്ടറിൽ രേഖപെടുത്തണം.