indian-economy-

ന്യൂഡൽഹി : 2030ഓടെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഏഴ് ലക്ഷം കോടി ഡോളർ വലിപ്പം കൈവരിക്കുമെന്ന് അന്താരാഷ്ട്ര ബാങ്കിന്റെ റിപ്പോർട്ട്. അതായത് 2020 മുതൽ 2030 വരെയുള്ള പത്ത് വർഷം ശരാശരി 10 ശതമാനമായിരിക്കും വളർച്ച നേടുമെന്ന് റിപ്പോർട്ട് പറയുന്നു. ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡ്യുഷെ ബാങ്കാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്..

ഇന്ത്യയുടെ ജിഡിപി ഇപ്പോൾ മൂന്നു ലക്ഷം കോടി ഡോളറാണ്. ഇത് 2030ടെ ഏഴ് ലക്ഷം കോടി ഡോളർ ആകണമെങ്കിൽ സാമ്പത്തിക രംഗത്ത് വരുന്ന പത്തു വർഷം കൊണ്ട് അതിശക്തമായ മുന്നേറ്റം ഉണ്ടാകണം. കോർപറേറ്റ് നികുതി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി ഇന്ത്യയിലേക്ക് കൂടുതൽ വിദേശനിക്ഷേപം എത്താൻ കാരണമാകുമെന്നു റിപ്പോർട്ട് പറയുന്നു. നോട്ട് നിരോധനം, ജിഎസ്ടി എന്നിവയുടെ ആനുകൂല്യം അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകുമെന്നും റിപ്പോർട്ടിലുണ്ട്.

2026 ൽ ജർമ്മനിയെ മറികടന്ന് ഇന്ത്യ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന, ബ്രിട്ടൻ ആസ്ഥാനമായ സെന്റർ ഫോർ ഇക്കണോമിക്സ് ആൻഡ് ബിസിനസ് റിസർച്ച്‌ റിപ്പോർട്ട് കഴിഞ്ഞ ആഴ്ച പുറത്തുവന്നിരുന്നു. ജപ്പാനെ മറികടന്ന് 2034 ൽ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. 2026 ൽ ഇന്ത്യ അഞ്ച് ട്രില്യൺ യുഎസ് ഡോളർ വലിപ്പമുള്ള സാമ്പത്തിക ശക്തിയാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.