aawaz

തിരുവനന്തപുരം: കേരളത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനായി തൊഴിൽ വകുപ്പ് നടത്തുന്ന ആവാസ് പദ്ധതിയിലെ അംഗങ്ങളുടെ എണ്ണം അഞ്ച് ലക്ഷം കഴിഞ്ഞു. ഏറ്റവും കൂടുതൽ തൊഴിലാളികളുള്ളത് എറണാകുളം ജില്ലയിലാണ്. കേരളത്തിലെത്തുന്ന തൊഴിലാളികൾക്ക് ആരോഗ്യ പരിരക്ഷയും സർക്കാർ ആശുപത്രികളിലൂടെ സൗജന്യ ചികിത്സ നൽകുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. മെഡിക്കൽ കോളജ് ആശുപത്രികൾ, റീജിയണൽ ക്യാൻസർ സെന്റർ എന്നിവ ഉൾപ്പെടെ 56 ആശുപത്രികളെയാണ് പദ്ധതിയിൽപ്പെടുത്തിയിരിക്കുന്നത്. 18നും 60നും ഇടയിൽ പ്രായമുള്ള മുഴുവൻ ഇതര സംസ്ഥാന തൊഴിലാളികൾക്കും രണ്ടുലക്ഷം രൂപയുടെ അപകട മരണ ഇൻഷ്വറൻസും 25,000 രൂപയുടെ സൗജന്യ ചികിത്സാ സഹായവും അപകടങ്ങൾ മൂലമുണ്ടാകുന്ന അംഗവൈകല്യങ്ങൾക്ക് ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് ആനുകൂല്യവും പദ്ധതി മുഖേന ലഭിക്കും.