തിരുവനന്തപുരം: സൂര്യൻ ഓം ശബ്ദം ജപിക്കുന്നത് നാസ റെക്കോഡ് ചെയ്‌തെന്നുള്ള വീഡിയോ പുതുച്ചേരി ലെഫ്നെന്റ് ഗവർണറായ കിരൺബേദി കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. സംഭവത്തെ തുടർന്ന് കിരൺ ബേദിക്കെതിരെ രൂക്ഷമായ പരിഹാസമാണ് ഉയർന്നത്. ഇത്തരം മണ്ടത്തരങ്ങൾ സിവിൽ സർവീസുകാർ എങ്ങനെ പറയുന്നു എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യം. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുൻ ഡി.ജി.പി ടി.പി സെൻകുമാറിന്റെ പ്രസ്താവനകളെയും തമ്മിൽ ചിലർ താരതമ്യം ചെയ്തിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല.
സൂര്യൻ ഓം ചൊല്ലുന്നു എന്ന് കിരൺ ബേദിയെ പോലൊരാൾ സമൂഹമാധ്യമത്തിൽ എഴുതുമ്പോൾ അപമാനിതമാവുന്നത് ഇന്ത്യയെന്ന രാജ്യമാണെന്ന് ജ്യോതികുമാർ ചാമക്കാല ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഈ രാജ്യത്തെ ഏറ്റവും വലിയ മൽസരപരീക്ഷയിൽ (യു.പി.എസ്.സി ) വിജയിച്ച വ്യക്തിയുടെ നിലവാരം ഇതാണെങ്കിൽ ബാക്കി ഇന്ത്യക്കാരൻ എന്തെന്നാവും മറ്റ് രാജ്യക്കാർ ചിന്തിക്കുക. ഇവരൊക്കെ നേടിയ വിദ്യാഭ്യാസത്തിന് എന്തു ഗുണം- ജ്യോതികുമാർ പറയുന്നു.
വ്യാജവാർത്തകളുടെ കാലത്ത് അതിന്റെ പ്രചാരകനായി ഒരു മുൻ ഡി.ജി.പി തന്നെയെത്തുന്നു. ജെ.എൻ.യു വിദ്യാർഥിനികൾ തലയിൽ കെട്ടുന്ന കോണ്ടത്തിന്റെ കെട്ടുകഥ സൈബർ പൊലീസിന്റെ കൂടി തലവനായിരുന്നയാളാണ് പടച്ചുവിടുന്നത്.
അറബി പഠിച്ചാലേ അമ്പലത്തിൽ ജോലി കിട്ടൂ എന്ന വ്യാജ പ്രചാരണവും നടത്തിയത് സെൻകുമാറാണ്.
അദ്ദേഹത്തെ വിമർശിച്ചാൽ പുലഭ്യവും. വാസ്തവത്തിൽ സംഘിത്തരം ഒരു മനോരോഗമാണെന്നും ജ്യോതികുമാർ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കിരൺ ബേദിയുടെ സൂര്യനും സെൻകുമാറിന്റെ കോണ്ടവും !
കിരൺ ബേദി ,ഇന്ത്യൻ പൊലീസ് സർവീസിന്റെ അഭിമാന വനിത, ടി.പി സെൻകുമാർ നട്ടെല്ലുള്ള ഡിജിപി ......
ഇങ്ങനെയൊക്കെ കരുതിയ കാലത്തെയോർത്ത് തലയിൽ കൈവയ്ക്കുകയാണ് എന്നെപ്പോലുള്ളവർ....
സൂര്യൻ ഓം ചൊല്ലുന്നു എന്ന് കിരൺ ബേദിയെ പോലൊരാൾ സമൂഹമാധ്യമത്തിൽ എഴുതുമ്പോൾ അപമാനിതമാവുന്നത് ഇന്ത്യയെന്ന രാജ്യമാണ്.
ഈ രാജ്യത്തെ ഏറ്റവും വലിയ മൽസരപരീക്ഷയിൽ (UPSC ) വിജയിച്ച വ്യക്തിയുടെ നിലവാരം ഇതാണെങ്കിൽ ബാക്കി ഇന്ത്യക്കാരൻ എന്തെന്നാവും മറ്റ് രാജ്യക്കാർ ചിന്തിക്കുക !
ഇവരൊക്കെ നേടിയ വിദ്യാഭ്യാസത്തിന് എന്തു ഗുണം !
വ്യാജവാർത്തകളുടെ കാലത്ത് അതിന്റെ പ്രചാരകനായി ഒരു മുൻ ഡിജിപി തന്നെയെത്തുന്നു.
JNU വിദ്യാർഥിനികൾ തലയിൽ കെട്ടുന്ന കോണ്ടത്തിന്റെ കെട്ടുകഥ സൈബർ പൊലീസിന്റെ കൂടി തലവനായിരുന്നയാളാണ് പടച്ചുവിടുന്നത്.
അറബി പഠിച്ചാലേ അമ്പലത്തിൽ ജോലി കിട്ടൂ എന്ന വ്യാജ പ്രചാരണവും നടത്തിയത് സെൻകുമാറാണ്.
അദ്ദേഹത്തെ വിമർശിച്ചാൽ പുലഭ്യവും.
വാസ്തവത്തിൽ സംഘിത്തരം ഒരു മനോരോഗമാണ്.
മനുഷ്യന്റെ വിദ്യാഭ്യാസവും വിവരവും വിവേചനബുദ്ധിയുമെല്ലാം അത് കാർന്നെടുക്കും.
അപ്പോൾ പിന്നെ സൂര്യൻ ഓം ഉച്ചരിക്കുന്നതായി കിരൺ ബേദിക്ക് തോന്നും.
മനുഷ്യനെക്കാൾ വലുത് മതമാണെന്ന് ഗുരുവിന്റെ നാട്ടിൽ സെൻകുമാറിനും തോന്നും.
മാഡം ബേദിയെപ്പോലുള്ളവരുടെ വാക്കുകേട്ട് സൂര്യൻ നാണം കൊണ്ട് ഇന്നാട്ടിൽ വരാതാകുമോ എന്തോ.....!