ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ വൻ സംഘർഷവും കല്ലേറും. സർവ്വകലാശായിലെ എ.ബി.വി.പിക്കാരും ഫീസ് വർദ്ധനവിനെതിരെ സമരത്തിലുള്ള വിദ്യാർഥികളും തമ്മിലാണ് ഏറ്റുമുട്ടിയത്. പരസ്പരമുള്ള കല്ലേറിൽ വിദ്യാർഥികൾക്കു പരിക്കേറ്റതായാണു റിപ്പോർട്ട്. വിദ്യാർഥി യൂണിയൻ വൈസ് പ്രസിഡന്റ് സതീഷ് ചന്ദ്ര യാദവ്, യൂണിയൻ അദ്ധ്യക്ഷ ഐഷി ഘോഷ് അടക്കമുള്ളവർക്കും പരിക്കേറ്റിട്ടുണ്ട്.
തലയ്ക്കു പരിക്കേറ്റ വിദ്യാർത്ഥികളെ ഡൽഹി എയിംസിൽ (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) പ്രവേശിപ്പിച്ചു. ചില വിദ്യാർഥികൾ എയിംസ് ട്രോമ സെന്ററിലാണ്. എന്നാൽ സർവ്വകലാശായിലെ ഇടതുപക്ഷ കൂട്ടായ്മയിലുള്ള വിദ്യാർത്ഥികൾ തങ്ങളെയാണ് ആക്രമിച്ചതെന്നാണ് എ.ബി.വി.പിക്കാർ പറയുന്നത്.
പുറത്തുനിന്നുമുള്ള എ.ബി.വി.പി പ്രവർത്തകരാണ് തങ്ങളെ ആക്രമിച്ചതെന്നും എ.ബി.വി.പിക്കാർ സമരത്തിലുളളവരെ ആക്രമിക്കുകയായിരുന്നെന്നു വിദ്യാർഥി യൂണിയൻ ആരോപിച്ചു. അദ്ധ്യാപകരെയും എ.ബി.വി.പിക്കാർ ആക്രമിച്ചുവെന്നും സമരക്കാർ പറയുന്നു. ഇവരുടെ അതിക്രമം പോലീസും സെക്യൂരിറ്റി ഗാർഡുകളും നോക്കിനിന്നതായും ഇവർ കുറ്റപ്പെടുത്തി. കഴിഞ്ഞദിവസം വിദ്യാർഥി യൂണിയൻ അംഗങ്ങളെ സുരക്ഷാ സേന ഉദ്യോഗസ്ഥർ കൈയേറ്റം ചെയ്തതായി ആരോപണം ഉയർന്നിരുന്നു.