ന്യൂഡൽഹി: ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് ഫ്രബ്രുവരി എട്ടിന് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷൻ സുനിൽ അറോറ അറിയിച്ചു. ഒറ്റ ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഫെബ്രുവരി 11ന് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. സുരക്ഷകാര്യങ്ങൾ ഉറപ്പുവരുത്തിയെന്നും ഡൽഹിയിൽ ചേർന്ന വാർത്തസമ്മേളനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
70 അംഗ നിയമസഭയുടെ കാലാവധി ഫെബ്രുവരി 22ന് അവസാനിക്കുന്നതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ്.
2015ൽ നടന്ന തിരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റുകളും തൂത്തുവാരിയാണ് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി അധികാരത്തിലേറിയത്. ബാക്കിയുള്ള മൂന്ന് സീറ്റിൽ ബി.ജെ.പിയാണ് വിജയിച്ചത്. കോൺഗ്രസിന് ഒരു സീറ്റിൽ പോലും ജയിക്കാനായിരുന്നില്ല. ബിജെപിയും ആം ആദ്മി പാർട്ടിയും ഇതിനോടകം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു.