കൊച്ചി : കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്നാം പ്രതി ജൂവലറി ഉടമ പ്രജികുമാറിന് ഒരു കേസിൽ കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി ജോളിയുടെ രണ്ടാം ഭർത്താവായ ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിലാണ് പ്രജികുമാറിന് ജാമ്യം. ജോളിക്ക് സയനൈഡ് നൽകിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഒക്ടോബർ അഞ്ചിന് അറസ്റ്റിലായ ഇയാൾ അന്നു മുതൽ ജയിലിലാണ്. ജോളിയുടെ ആദ്യ ഭർത്താവായിരുന്ന റോയ് തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പ്രജികുമാറിന് ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് കഴിഞ്ഞ് 60 ദിവസം പിന്നിട്ടതും അന്വേഷണം ഏറക്കുറെപൂർത്തിയായതും കണക്കിലെടുത്താണ് സിംഗിൾ ബെഞ്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 40,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള ആൾ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. കോടതിയുടെ അനുമതിയില്ലാതെ കേരളം വിടരുത്, പാസ്പോർട്ട് ഉണ്ടെങ്കിൽ ഹാജരാക്കണം, തെളിവു നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, മൂന്നു മാസത്തേക്ക് എല്ലാ ശനിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം എന്നിവയാണ് മറ്റു ജാമ്യ വ്യവസ്ഥകൾ. കൂടത്തായി കൊലപാതക പരമ്പരയിലെ അഞ്ചു കേസുകളിൽ പ്രജികുമാർ മൂന്നാം പ്രതിയാണ്. ഇയാൾ രണ്ടാം പ്രതി മാത്യു മുഖേന സയനൈഡ് ജോളിക്ക് എത്തിച്ചു കൊടുത്തെന്നാണ് പ്രോസിക്യൂഷന്റെ വാദം. എന്നാൽ ജോളിയെ തനിക്ക് അറിയില്ലെന്നും വെറും നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിയാക്കിയതെന്നുമാണ് പ്രജികുമാറിന്റെ വാദം.