തിരുവനന്തപുരം: കാരക്കോണത്ത് പത്തൊൻപതുകാരിയെ കാമുകനായ ഇരുപത്തിനാലുകാരൻ വീട്ടിൽ കടന്നുകയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സ്വയം കഴുത്തറുത്ത് ജീവനൊടുക്കിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവാവിന്റെ അമ്മ രംഗത്ത്. തുറ്രിയോട് അപ്പുവിലാസം വീട്ടിൽ അജിത്കുമാറിന്റെയും സീമയുടെയും മകൾ അഷികയെയാണ് (അമ്മു) വിളവംകോട് രാമവർമ്മൻചിറ ചെറുകുഴന്തൽകാൽ വീട്ടിൽ മണിയുടെയും രമണിയുടെയും മകൻ അനു കൊലപ്പെടുത്തി സ്വയം ജീവനൊടുക്കിയത്. പെൺകുട്ടിയുടെ അച്ഛൻ തന്റെ മകനെ ദുർസ്വഭാവക്കാരനെന്ന് വരുത്തി തീർക്കുകയായിരുന്നെന്നും, ഇതിനെ തുടർന്നാണ് മകനുമായുള്ള ബന്ധത്തിൽ നിന്ന് അഷിക പിന്മാറിയതെന്ന് രമണി പറയുന്നു.
ഇന്നലെ രാവിലെ ഒൻപതരയോടെയാണ് സുഹൃത്തിന്റെ ബൈക്കിലെത്തിയ അനു, അഷികയുടെ വീട്ടിലേക്കു കയറി അഷികയുടെ അപ്പൂപ്പൻ അപ്പുവാസു (ചെല്ലപ്പൻ) വീടിന്റെ മുറ്റത്തും അമ്മൂമ്മ ബേബി തുണിവിരിക്കാനായി ടെറസിലുമായിരുന്നു അപ്പോൾ. അപ്പൂപ്പനെ തള്ളിമാറ്രിയ അനു അഷികയുടെ മുറിയിലേക്ക് പാഞ്ഞുകയറി കതകടച്ചു. ഇതു കണ്ടയുടൻ 'അമ്മമ്മേ ഓടിവാ, എന്നെ കൊല്ലാൻ പോകുന്നേ' എന്ന് അഷിക നിലവിളിച്ചു. അതിനിടയിൽ അനു കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് അഷികയുടെ കഴുത്ത് മുറിക്കുകയായിരുന്നു. തുടർന്ന് അഷികയെ കട്ടിലിൽ തള്ളിയിട്ട ശേഷം അനു സ്വയം കഴുത്ത് മുറിച്ചു. അപ്പുവാസു നാട്ടുകാരെ അറിയിച്ചതിനെ തുടർന്ന് അവരെത്തി കതക് ചവിട്ടി തുറപ്പോൾ ഇരുവരും ബോധരഹിതരായി കിടക്കുകയായിരുന്നു.
വെള്ളറട പൊലീസ് എത്തിയാണ് ഇരുവരെയും കാരക്കോണം മെഡിക്കൽ കോളേജിലെത്തിച്ചത്. അഷിക വീട്ടിൽ വച്ചു തന്നെ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. അനു ആശുപത്രിയിലാണ് മരിച്ചത്. പ്ലസ്ടു വരെ പഠിച്ച അനു കൂലിവേലയ്ക്ക് പോയിരുന്നു. അഷിക ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കുകയായിരുന്നു. വിദ്യാർത്ഥിയായ അഭിഷേകാണ് അഷികയുടെ സഹോദരൻ. മനുവാണ് അനുവിന്റെ സഹോദരൻ.
മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്. ഇന്ന് രാവിലെ പോസ്റ്റമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. വെള്ളറട പൊലീസ് കേസെടുത്തു.
അനു ലഹരി ഉപയോഗിക്കുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നെങ്കിലും അഷിക അടുത്തിടെ അടുപ്പം ഉപേക്ഷിച്ചിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. അനു മകളെ ശല്യം ചെയ്യുന്നതായി അഷികയുടെ പിതാവ് എട്ടു മാസം മുമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. മേലിൽ ശല്യം ചെയ്യില്ലെന്ന് പൊലീസിനോടു സമ്മതിച്ച് അന്ന് ഒത്തുതീർപ്പിലെത്തിയതുമാണ്. എന്നാൽ ഇതിനുശേഷം അഷികയും അനുവും വീണ്ടും ബന്ധം തുടർന്നിരുന്നതായി നാട്ടുകാർ പറയുന്നു.