തിരുവനന്തപുരം: ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ടി.പി സെൻകുമാറിനെ ഡി.ജി.പിയാക്കിയത് തനിക്ക് അന്ന് പറ്റിയ പാതകമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞ്. അന്ന് മഹേഷ് കുമാർ സിംഗ്‌ളയായിരുന്നു ആകേണ്ടിയിരുന്നത്. ഒരു മലയാളി ആകട്ടെ എന്ന് കരുതി ചെയ്തതാണെന്നും ചെന്നിത്തല കൈകൂപ്പി പറഞ്ഞു. തിരുവനന്തപുരത്ത് ചേർന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ചക്കയാണേൽ ചുഴിഞ്ഞു നോക്കാം. ഇതിപ്പോ എന്ത് ചെയ്യും? സെൻകുമാറിനെ ഡി.ജി.പിയാക്കിയത് ഞാൻ ചെയ്ത ഏറ്റവും വലിയ പാതകമാണ്. മഹാ അപരാധമാണ്. അതിന്റെ ദുരന്തം ഇപ്പോൾ നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. മഹേഷ് കുമാർ സിംഗ്‌ള എത്തേണ്ട പദവിയായിരുന്നു അത്. അന്ന് ഒരു മലയാളി ഡിജിപി ആകട്ടെ എന്ന് കരുത് മാത്രമാണ് അന്നാ തീരുമാനമെടുത്തത്. എന്ത് ചെയ്യാനാണ്- ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഡി.ജി.പിയായിരുന്ന സെൻകുമാറിനെ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ തൽസ്ഥാനത്ത് നിന്ന് മാറ്റി ലോക്നാഥ് ബെഹ്റയെ നിയമിച്ചിരുന്നു. പിന്നീട് നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ സെൻകുമാർ വീണ്ടും ആ കസേരയിലേക്ക് എത്തിയിരുന്നു. അതിന് ശേഷവും സെൻകുമാർ സമർത്ഥനായ ഉദ്യോഗസ്ഥനാണെന്നാണ് തന്റെ അനുഭവമെന്നാണ് ചെന്നിത്തല തന്നെ ഒരിക്കൽ പ്രശംസിച്ചിട്ടുള്ളത്. എന്നാൽ സംഘപരിവാറുമായി ചായ്‍വുള്ള തരത്തിൽ സെൻകുമാർ നിലപാട് വ്യക്തമാക്കാൻ തുടങ്ങിയതോടെ തീവ്ര വലതുപക്ഷത്തിന്റെ ചട്ടുകമാകരുത് സെൻകുമാറെന്ന് ചെന്നിത്തല ഒരിക്കൽ പറഞ്ഞിരുന്നു.