1. ഇറാഖിലെ യു.എസ് സൈനിക താവളത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ 80 സൈനികര്‍ മരിച്ചുവെന്ന് അവകാശവാദവും ആയി ഇറാന്‍. ഇറാന്‍ മാദ്ധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ആയിരുന്നു ആക്രമണം. ആല്‍ ആസദ് , ഇര്‍ബില്‍ സൈനിക താവളങ്ങള്‍ ആക്രമിക്കപ്പെട്ടു. ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ നടന്നത് ഒരേ സമയം. 15 മിസൈലുകള്‍ പ്രയോഗിച്ചെന്ന് ഇറാന്‍ പ്രസ് ടി.വി. ഒന്നുപോലും അമേരിക്കയ്ക്ക് തടുക്കാന്‍ ആയില്ലെന്നും റിപ്പോര്‍ട്ട്. 30 ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചെന്ന് ടെഹ്റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ച് അമേരിക്ക. ഇറാന്റെ ആക്രമണത്തില്‍ ഒരാള്‍ പോലും മരിച്ചില്ല എന്ന് അമേരിക്ക. ആക്രമണ സമയത്ത് സൈനികര്‍ ബങ്കറുകളില്‍ ആയിരുന്നു അമേരിക്ക അറിയിച്ചു. ആക്രമണത്തില്‍ ആളപായം ഇല്ല എന്നാണ് ഇറാഖും വ്യക്തമാക്കിയത്.
2. ഇന്ന് പുലര്‍ച്ചെയാണ് ഇറാഖിലുള്ള രണ്ട് യു.എസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ വ്യോമാക്രമണം നടത്തിയത്. ഖാസിം സുലൈമാനിയുടെ വധത്തിന് മറുപടി ആയാണ് ആക്രമണം നടത്തിയത് എന്ന് ദേശീയ മാദ്ധ്യമത്തിലൂടെ ഇറാന്‍ പ്രഖ്യാപിച്ചു. യു.എസ് സൈന്യത്തെ കഴിഞ്ഞ ദിവസം ഇറാന്‍ ഭീകരവാദികള്‍ ആയി പ്രഖ്യാപിക്കുകയും ചെയ്ത് ഇരുന്നു. ഗള്‍ഫ് മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണം എന്ന് അമേരിക്കയ്ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇല്ലെങ്കില്‍ സൈനികരുടെ മരണത്തിന് യു.എസിനാകും ഉത്തരവാദിത്തം. ഇറാനെ ആക്രമിക്കാന്‍ മുതിരരുതെന്ന് അമേരിക്കന്‍ സഖ്യ സേനകള്‍ക്കും ഇറാന്റെ മുന്നറിയിപ്പുണ്ട്. അമേരിക്കയ്ക്ക് എതിരെ രണ്ടാംഘട്ട ആക്രമണം ആരംഭിച്ചതായും ഇറാന്‍ വ്യക്തമാക്കി.
3. ആക്രമണം സ്ഥിരീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്ത് ഇരുന്നു. ആക്രമണത്തിന്റെ നാശനഷ്ടം വിലയിരുത്തുക ആണ് കൂടുതല്‍ പ്രതികരണം നാളെ ഉണ്ടാകും എന്നും ട്വീറ്റില്‍ വ്യക്തമാക്കി. അമേരിക്കന്‍ സൈന്യം ഏറ്റവും ശക്തരെന്ന് ട്വീറ്റിലൂടെ ട്രംപിന്റെ മുന്നറിയിപ്പ്. ആക്രമണത്തെ തുടര്‍ന്ന് യു.എസ് വിദേശകാര്യ പ്രതിരോധ സെക്രട്ടറിമാര്‍ വൈറ്റ്ഹൗസില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. നാശനഷ്ടങ്ങള്‍ വിലയിരുത്തി വരുന്നതായി അമേരിക്കന്‍ പ്രതിരോധ കേന്ദ്രമായ പെന്റഗണും അറിയിച്ചു.
4. ഇറാന്‍- യു.എസ് സംഘര്‍ഷത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. ഗള്‍ഫ് മേഖലയില്‍ നിരവധി വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. ഇറാഖ്, ഇറാന്‍, പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ ഉള്‍ക്കടല്‍ തുടങ്ങിയ മേഖലകളുടെ വ്യോമാതിര്‍ത്തിക്ക് ഉള്ളില്‍ പ്രവേശിക്കരുത് എന്ന് യാത്രാ വിമാനങ്ങള്‍ക്ക് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ കര്‍ശന നിര്‍ദേശം നല്‍കി. അതേസമയം, 180 യാത്രക്കാരുമായി പോയ യുക്രൈന്‍ വിമാനം ഇറാനില്‍ തകര്‍ന്നു വീണു. യുക്രൈനിലേക്ക് പോവുക ആയിരുന്നു വിമാനം ടെഹ്റാനില്‍ നിന്ന് പറന്നുയര്‍ന്ന് ഉടനെയാണ് തകര്‍ന്ന് വീണത്. സാങ്കേതിക തകരാറെന്ന് നിഗമനം. ബോയിംഗ് 737 വിമാനമാണ് തകര്‍ന്നു വീണത്.
5 ആക്രമണ പരമ്പര അരങ്ങേറിയ ഡല്‍ഹി ജെ.എന്‍.യു സര്‍വകലാശാല വി.സിയെ വിളിപ്പിച്ച് മാനവവിഭവ ശേഷി മന്ത്രാലയം. ആക്രമണത്തിന് ശേഷം ആദ്യമായാണ് മന്ത്രാലയം വി.സിയെ വിളിപ്പിക്കുന്നത്. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നിയോഗിച്ച ഉന്നതതല സമിതി ഇന്ന് ക്യാംപസില്‍ സന്ദര്‍ശനം നടത്തില്ല എന്ന് അറിയിച്ചു. അതേസമയം, ജെ.എന്‍.യു സംഘര്‍ഷത്തെ കുറിച്ച് പഠിക്കാന്‍ കോണ്‍ഗ്രസ് നിശ്ചയിച്ച വസ്തുത അന്വേഷണ സമിതിയും ഇന്ന് ക്യാംപസ് സന്ദര്‍ശിക്കും. ഹൈബി ഈഡന്‍ എം.പി ഉള്‍പ്പെടെയുള്ളവരുടെ സംഘമാണ് ക്യാംപസില്‍ എത്തുക. വിദ്യാര്‍ത്ഥികളുമായി സമിതി കൂടിക്കാഴ്ച നടത്തും.
6 ക്യാംപസില്‍ ഇന്നും പ്രതിഷേധം തുടരാനാണ് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്റെ തീരുമാനം. ഇന്നലെ രാത്രി വനിതാ വിദ്യാര്‍ത്ഥികള്‍ ക്യാംപസിനുള്ളില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോളിവുഡ് താരം ദീപിക പദുക്കോണും ക്യാംപസില്‍ എത്തി ഇരുന്നു. എന്നാല്‍ ഇന്നലെ വൈകുന്നേരം ഇടത് നേതാക്കളായ പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി തുടങ്ങിയവര്‍ ക്യാംപസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. ക്യാംപസിന് ചുറ്റും കനത്ത സുരക്ഷയാണ് ഡല്‍ഹി പൊലീസ് ഒരുക്കി ഇരിക്കുന്നത്.
7 അതിനിടെ, സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ജാമിയ മിലിയ സര്‍വ്വകലാശാല തുറന്നതോടെ പൗരത്വ നിയമ ഭേദഗതിക്ക് എതിരായ ക്യാംപസ് പ്രതിഷേധം കൂടുതല്‍ ശക്തമായി. പ്രതിഷേധത്തെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തില്‍ സര്‍വകലാശാല അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുക ആയിരുന്നു. സെമസ്റ്റര്‍ പരീക്ഷകള്‍ കൂടി കഴിയുന്നതോടെ വിദ്യാര്‍ത്ഥി പങ്കാളിത്തം കൂടുമെന്നാണ് സമര സമിതിയുടെ പ്രതീക്ഷ.
8 ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയ കലൂര്‍ സ്വദേശിനിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനി ഗോപികയുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട്ടിലെ വരട്ടപ്പാറയിലെ തേയില തോട്ടത്തില്‍ ദേഹമാസകലം കുത്തുകളേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രതി സഫറും ആയി പൊലീസ് നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടെടുത്തത്. പെണ്‍കുട്ടിയും ആയി കാറില്‍ മലക്കപ്പാറയില്‍ എത്തി കൊല നടത്തി എന്നായിരുന്നു സഫറിന്റെ മൊഴി. സൗഹൃദം തുടരാന്‍ പെണ്‍കുട്ടി വിസമ്മതിച്ചത് ആണ് കൊലപാതകത്തിലേക്ക് നയിച്ചത്.
9 കഴിഞ്ഞ ദിവസം ആണ് പെണ്‍കുട്ടിയെ കാണാന്‍ ഇല്ല എന്ന പരാതി പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയും യുവാവും കലൂര്‍ ഭാഗത്ത് നിന്ന് കാറില്‍ പോയെന്ന വിവരവും ലഭിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ആണ് ഇരുവരും മലക്കപ്പാറയിലേക്ക് പോയതായി വിവരം കിട്ടിയത്. തുടര്‍ന്ന് തമിഴ്നാട് പൊലീസിനെ വിവരം അറിയിക്കുക ആയിരുന്നു. ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ കാറില്‍ പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പരിശോധനയില്‍ കാറില്‍ രക്തക്കറ കണ്ടെത്തി. സഫര്‍ ഷായെ കസ്റ്റഡിയില്‍ എടുത്ത വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഗോപിക എന്ന ഇവയെ കൊലപ്പെടുത്തി വനത്തില്‍ ഉപേക്ഷിച്ചു എന്ന് മൊഴി നല്‍കി. തുടര്‍ന്നുള്ള തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.