കൊച്ചി: മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുമാറ്റാൻ ഇനി രണ്ടു ദിവസം മാത്രം. ഫ്ളാറ്റുകളിൽ സ്ഫോടക വസ്തു നിറച്ചു കഴിഞ്ഞു. നാല് കൂറ്റൻ ഫ്ലാറ്റുകളും ശനിയും ഞായറുമായി നിലം പൊത്തും.
സ്ഫോടനത്തിന്റെ ആഘാതം സമീപത്തെ വീടുകളിൽ ഏൽക്കാതിരിക്കാൻ ആൽഫ സെറീൻ ഫ്ലാറ്റിന് ചുറ്റും ഒരു മീറ്റർ വീതിയിലും ഒന്നരമീറ്റർ താഴ്ചയിലും കിടങ്ങുകൾ നിർമ്മിച്ചു കഴിഞ്ഞു. അതിഭീകര സ്ഫോടനവും പൊട്ടിത്തെറിയും ഒഴിവാക്കാൻ മുമ്പ് നിശ്ചയിച്ചതിനേക്കാൾ കുറഞ്ഞ അളവിലാണ് സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നത്.
ഫ്ലാറ്റ് പൊളിച്ചു മാറ്റുന്നത് ഇംപ്ളോഷനിലൂടെയാണ് (അകത്തേക്ക് ഇടിഞ്ഞുവീഴുന്ന രീതി). ഒരു നിലയ്ക്ക് ശരാശരി ഒരു മീറ്റർ ഉയരത്തിൽ കോൺക്രീറ്റ് അവശിഷ്ടം ഉണ്ടാവും എന്നാണ് കണക്ക്. പൊളിഞ്ഞു വീഴുന്നതിന്റെ വ്യത്യാസത്തിനനുസരിച്ച് ഏറ്റവും കൂടുതൽ ഉയരത്തിൽ കെട്ടിടാവശിഷ്ടം ഉണ്ടാവുക ജെയിൻ കോറൽകോവിൽ. ഏഴു നില ഉയരത്തിൽ. ഏറ്റവും കുറവ് ഗോൾഡൻ കായലോരത്തിനാണ്. മൂന്ന് നില ഉയരം.
നിറച്ച സ്ഫോടകവസ്തു
1. ഹോളിഫെയ്ത്ത് എച്ച്.ടു.ഒ (19 നില - 60 മീറ്റർ ഉയരം): 215 കിലോ
2. ആൽഫ വെഞ്ച്വേഴ്സ് ( 16 നില വീതം രണ്ടെണ്ണം - 55 മീറ്റർ ഉയരം): ഓരോന്നിലും 75 കിലോ
3. ജെയിൻ കോറൽകോവ് (17 നില - 55 മീറ്റർ ഉയരം) :360 കിലോ
4.ഗോൾഡൻ കായലോരം - 17 നില - 55 മീറ്റർ ഉയരം :15 കിലോ
പ്രതീക്ഷിക്കുന്ന അവശിഷ്ടം
ജെയിൻ കോറൽകോവ് - 26,400 ടൺ
ആൽഫ വെഞ്ച്വേഴ്സ് - 21,400 ടൺ
ഹോളിഫെയ്ത്ത് - 21,450 ടൺ
ഗോൾഡൻ കായലോരം - 7100 ടൺ