ന്യൂഡൽഹി: ഇറാനിലുള്ള ഇന്ത്യക്കാരെ രക്ഷിക്കാൻ നാവികസേന കപ്പലായ ഐ.എൻ.എസ് ത്രിഖണ്ഡ് സജ്ജമാക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. ആവശ്യമാണെങ്കിൽ ഐ.എൻ.എസ് ത്രിഖണ്ഡ് ഉപയോഗിച്ച് ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ ഒരു ദേശീയ മാദ്ധ്യമത്തിനോട് പറഞ്ഞു.
ചരക്കുകപ്പലുകളുടെ സുരക്ഷയ്ക്ക് വേണ്ടി ഇന്ത്യ വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലാണ് ഐ.എൻ.എസ് ത്രിഖണ്ഡ്. ഏതെങ്കിലും തരത്തിലുള്ള പ്രശ്നമുണ്ടായാൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഐ.എൻ.എസ് ത്രിഖണ്ഡ് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനും അമേരിക്കയും തമ്മിലുള്ള പുതിയ സംഘർഷം ഇന്ത്യ ഗൗരവത്തോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരുരാജ്യങ്ങളും സംയമനം പാലിക്കണം. തർക്കങ്ങളും പ്രശ്‌നങ്ങളും ചർച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടതെന്നും രവീഷ് കുമാർ ആവശ്യപ്പെട്ടു. അതേസമയം അമേരിക്കയുമായുള്ള സംഘർഷം കുറയ്ക്കുന്നതിനുള്ള ഇന്ത്യയുടെ ഏതൊരു സമാധാന ദൗത്യത്തേയും ഇറാൻ സ്വാഗതം ചെയ്യുമെന്ന് ഇറാൻ പ്രതിനിധി അലി ഷെഗെനി പറഞ്ഞു. ലോകത്ത് സമാധാനം നിലനിർത്തുന്നതിൽ ഇന്ത്യ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇതേസമയം, ഇന്ത്യ ഈ മേഖലയുടെ ഭാഗവുമാണ്. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള സമാധാന പ്രവർത്തനങ്ങൾ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. മേഖലയിൽ സമാധാനം പുലർത്തുന്നതിന് ഞങ്ങളുടെ ഒരു നല്ല സുഹൃത്ത് എന്ന നിലയ്ക്ക്, പ്രത്യേകിച്ചും ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടാകുന്ന എല്ലാ ദൗത്യങ്ങളും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. - അലി ഷെഗെനി മാദ്ധ്യമം പ്രവർത്തകരോട് പറഞ്ഞു