ബെംഗളൂരു: കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ നിയമ ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന് നോബൽ സമ്മാന ജേതാവ് അമർത്യസെൻ. ഒരാൾ എവിടെ ജനിച്ചെന്നതും എവിടെ ജീവിച്ചു എന്നതുമാണ് പൗരത്വത്തിന് അടിസ്ഥാനമാക്കേണ്ടത്. സുപ്രീംകോടതി ഈ നിയമം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ നിയമം ഭരണഘടനാവ്യവസ്ഥയെ ലംഘിക്കുന്നതാണ്. മതപരമായ വ്യത്യാസങ്ങളല്ല പൗരത്വത്തിന് അടിസ്ഥാനം. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, രാജ്യത്തിന് പുറത്ത് പീഡനമനുഭവിക്കുന്ന ഹിന്ദുക്കൾ സഹാനുഭൂതി അർഹിക്കുന്നതായും അവരുടെ കാര്യങ്ങൾ സർക്കാർ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജെ.എൻ.യുവിൽ നടന്ന അക്രമസംഭവങ്ങൾക്ക് കാരണം സർവകലാശാല അധികൃതരുടെ വീഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുറത്തുനിന്നുള്ളവരെ തടയാൻ അധികൃതർക്ക് കഴിയാതിരുന്നതും പൊലീസുമായുള്ള ആശയവിനിമയത്തിൽ സംഭവിച്ച കാലതാമസവുമാണ് അക്രമത്തിലേക്ക് നയിച്ചതെന്നും അമർത്യസെൻ പറഞ്ഞു.