തിരുവനന്തപുരം: സെൻട്രൽ റെയിൽവേ സ്റ്റേഷനെ ബന്ധിപ്പിച്ചു കൊണ്ട് രണ്ട് ആധുനിക ത്രീഫേസ് മെമു കൂടി റെയിൽവേ അനുവദിച്ചു. അതിൽ ഒരെണ്ണം കൊല്ലം മുതൽ കന്യാകുമാരി വരെ സർവീസ് നടത്തും. രണ്ടാമത്തേത് തിരുവനന്തപുരത്തു നിന്നു കോട്ടയത്തേക്ക് ഓടിക്കാനാണ് ആലോചിക്കുന്നത്. കന്യാകുമാരിയിൽ നിന്നു കൊല്ലത്തേക്കുള്ള പുതിയ മെമു സർവീസ് സെപ്തംബറിൽ തുടങ്ങാനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ ട്രെയിനുകളുടെ സമയക്രമീകരണം സംബന്ധിച്ച തീരുമാനം നീണ്ടു പോയതിനാലാണ് വൈകിയത്.
സംസ്ഥാനത്തിന് ലഭിച്ച ആദ്യ ത്രീ ഫേസ് മെമു കൊല്ലം-എറണാകുളം റൂട്ടിൽ സെപ്തംബർ മൂന്നിന് സർവീസ് ആരംഭിച്ചിരുന്നു. ഇപ്പോൾ നാല് മെമു ട്രെയിനുകളാണ് ഡിവിഷനുള്ളത്. കന്യാകുമാരി-കൊല്ലം, കൊല്ലം-ആലപ്പുഴ-എറണാകുളം, കൊല്ലം- കോട്ടയം- എറണാകുളം, എറണാകുളം - ഷൊർണൂർ പാതകളിലാണ് മെമു ഓടിക്കുന്നത്. ആഴ്ചയിൽ ആറു ദിവസമാണ് സർവീസ്. അഞ്ചാമതും ആറാമതും മെമു ട്രെയിനുകൾ കൂടി എത്തുന്നതോടെ സമയക്രമത്തിൽ മാറ്റം വരുത്തേണ്ടിവരും. ഇന്ത്യൻ റെയിൽവേയുടെ അഭിമാന സർവീസായ ട്രെയിൻ 18ന്റെ സഹോദര ട്രെയിൻ എന്നു വിശേഷിപ്പിക്കുന്ന ത്രീ ഫേസ് മെമുവിന്റെ വേഗം മണിക്കൂറിൽ 105 കിലോമീറ്ററാണ്. ഇപ്പോൾ സർവീസ് നടത്തിവരുന്ന മറ്റ് മെമുകളുടെ വേഗത 100 കിലോമീറ്ററാണ്.
കൊല്ലം- കന്യാകുമാരി റൂട്ടിൽ ഒരു മെമു കൂടി എത്തുന്നതോടെ യാത്രക്കാർക്ക് ഏറെ പ്രയോജനം ചെയ്യും. 2402 പേർക്കു യാത്ര ചെയ്യാൻ കഴിയുന്ന 8 കാർ മെമുവാണ് തിരുവനന്തപുരം ഡിവിഷനു ലഭിക്കുക. കോട്ടയത്തേക്ക് നിലവിൽ ഒരു പാസഞ്ചർ ട്രെയിൻ മാത്രമാണുള്ളത്. ഒരു മെമു കൂടി എത്തുമ്പോൾ ഈ റൂട്ടിലെ യാത്രക്കാർക്ക് ഏറെ പ്രയോജനം ചെയ്യും.
ന്യൂ ജെൻ ത്രീഫേസ് മെമു
നിർമ്മാണം സ്റ്റെയിൻലസ് സ്റ്റീൽ ബോഡിയിൽ
കുഷ്യൻ സീറ്റുകൾ, ബയോ ടോയ്ലെറ്റുകൾ, എമർജൻസി സ്റ്റോപ്പ് ബട്ടൺ, എൽ.ഇ.ഡി ലൈറ്റുകൾ എന്നിവയുണ്ട്.
കുലുക്കം കുറയ്ക്കാനായി സെക്കൻഡറി എയർ സസ്പെൻഷൻ
സ്ത്രീകളുടെ സുരക്ഷയ്ക്കായി വനിതാ കോച്ചിൽ സി.സി ടിവി കാമറ
ഭാരം കുറഞ്ഞ സ്ലൈഡിംഗ് ഡോറുകളും ജി.പി.എസ് പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റവും
റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനമുള്ള ട്രെയിനിന് പരമ്പരാഗത മെമു ട്രെയിനുകളെക്കാൾ 35 ശതമാനം ഇന്ധനക്ഷമത
എഫ്.ആർ.പി പാനലിംഗ് ഉപയോഗിച്ചുളള ഇന്റീരിയറും വീതി കൂടിയ ജനലുകളും