തിരുവനന്തപുരം: കളിയിക്കവിള ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിക്കിടെ എ.എസ്.ഐയെ വെടിവച്ച് കൊന്ന സംഭവത്തിൽ പൂന്തുറ സ്വദേശിയെ പൊലീസ് ചോദ്യം ചെയ്യുന്നു. ഫോർട്ട് പൊലീസാണ് ചോദ്യം ചെയ്യുന്നത്. ഇയാൾക്ക് മുൻപ് ഒരു സ്ഫോടനകേസുമായി ബന്ധമുണ്ടെന്നാണ് സൂചന. എസ്.ഐയെ വെടിവച്ച് കൊന്ന കേസിലെ പ്രതികൾ തീവ്രവാദ ബന്ധമുള്ളവരെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നവു.സംഭവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾക്ക് തമിഴ്നാട് ഡി.ജി.പി കേരളത്തിലെത്തിയിട്ടുണ്ട്.
കേരളത്തിലോ, തമിഴ്നാട്ടിലോ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നെന്ന് നേരത്തെ ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. അന്ന് ആക്രമണം നടത്തുമെന്നു കരുതിയവരിലെ മുഖ്യകണ്ണികളാണ് പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്ന തൗഫീക്ക്, ഷമീം എന്നിവർ. കളിയാക്കവിളയിലെ കേരള തമിഴ്നാട് ചെക്ക്പോസ്റ്റ് എ.എസ്.ഐയായ മാർത്താണ്ഡം സ്വദേശി വിൽസനാണ് വെടിയേറ്റ് മരിച്ചത്.
രണ്ടപേർക്കും 25നും 30നും ഇടയ്ക്കാണു പ്രായം. അഞ്ചര അടിയോളം പൊക്കവും ആനുപാതികമായ വണ്ണവുമുണ്ട്. ഇവരെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ സംസ്ഥാന പൊലീസ് മേധാവിയുടെ കൺട്രോൾ റൂമിൽ അറിയിക്കണമെന്നാണ് നിർദേശം. ഫോൺ നമ്പർ: 0471 2722500, 9497900999. ഇവരെ പിടികൂടാൻ സഹായകമായ വിവരങ്ങൾ നൽകുന്നവർക്കു സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പാരിതോഷികം പ്രഖ്യാപിച്ചു. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തില്ലെന്നും അറിയിച്ചിട്ടുണ്ട്. തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ഒരു സംഘം തമിഴ്‌നാട്ടുകാർ കേരളത്തിലേക്ക് കടന്നതായി തമിഴ്‌നാട് ക്യൂബ്രാഞ്ചിന്റെ മുന്നറിയിപ്പുണ്ട്.
അതേസമയം മുഖംമൂടിധാരികളായ അക്രമിസംഘത്തിനായി കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളിലുൾപ്പെടെ കേരള - തമിഴ്നാട് പൊലീസ് തെരച്ചിൽ ശക്തമാക്കി. ടി.എൻ 57 എ.ഡബ്ളിയു. 1559 സ്കോർപ്പിയോ കാറിലാണ് രണ്ടംഗ അക്രമിസംഘം കേരളത്തിലേക്ക് കടന്നത്. അക്രമി സംഘത്തിലുൾപ്പെട്ട ഒരാൾക്ക് തമിഴ്നാട്ടിൽ മൂന്ന് കൊലപാതക കേസുകളിൽ പ്രതിയായ രാജ് കുമാറെന്നയാളോട് സാദൃശ്യമുള്ളതായ സംശയത്തിന്റെ അടിസ്ഥാനത്തിൽ ആ വഴിക്കും അന്വേഷണം നീങ്ങുന്നുണ്ട്. എന്നാൽ തൗഫീഖ്, ഷെമീം എന്നീ രണ്ട് ക്രിമിനലുകളാണ് കൊലയാളി സംഘത്തിലുൾപ്പെട്ടിരുന്നതെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ദൃശ്യങ്ങളിൽ നിന്ന് ഇവരെ പൊലീസ് തിരിച്ചറിഞ്ഞതായാണ് സ്ഥിരീകരിക്കാത്ത വിവരം. കൊലയാളികൾ കാറിൽ കേരളത്തിലേക്ക് കടന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാറശാല പൊലീസിന്റെ സഹായത്തോടെ കേരളത്തിലെ സിസി ടിവി കാമറകൾ പൊലീസ് സംഘം പരിശോധിച്ചുവരികയാണ്.
അക്രമി സംഘം രക്ഷപ്പെട്ട കാർ കണ്ടെത്തുകയാണ് ലക്ഷ്യം. അതേസമയം തമിഴ്നാട് പൊലീസിൽ നിന്നുള്ള അറിയിപ്പ് അനുസരിച്ച് ഇന്നലെ രാത്രി തന്നെ തിരുവനന്തപുരം സിറ്റിയിലും റൂറലിലും ഇന്നലെ രാത്രി മുഴുവൻ പൊലീസ് വാഹന പരിശോധന നടത്തിയെങ്കിലും തമിഴ്നാട് രജിസ്ട്രേഷൻ സ്കോർപ്പിയോ കാർ കണ്ടെത്താനായില്ല. എന്നാൽ, കേരളത്തിലെ വാഹന പരിശോധനയെപ്പറ്റി സൂചന ലഭിച്ച അക്രമികൾ സ്കോർപ്പിയോ കാറിൽ തമിഴ്നാട്ടിലേക്ക് തിരികെപോയതായ വിവരങ്ങളും പുറത്തുവരുന്നുണ്ട്. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കാൻ തമിഴ്നാട് പൊലീസ് തയ്യാറായിട്ടില്ല.