local

കോഴിക്കോട്: ഡൽഹിയിൽ നിന്നു ട്രെയ്നിൽ കയറ്റിവിട്ട ആറു ക്വിന്റലിലേറെ വരുന്ന കോഴി ഇറച്ചി പഴകി ഉപയോഗശൂന്യമായ നിലയിൽ കോർപ്പറേഷൻ ഹെൽത്ത് സ്ക്വാഡ് പിടിച്ചെടുത്തു. മംഗള - നിസാമുദീൻ എക്പ്രസിൽ പത്ത് തെർമോക്കോൾ പെട്ടികളിലായി കോഴിക്കോട്ടെത്തിച്ചതായിരുന്നു 608 കിലോ ഇറച്ചി. ഷവർമയുണ്ടാക്കാൻ ഉപയോഗിക്കുന്ന തരത്തിലുള്ള എല്ലില്ലാത്ത നെഞ്ചിന്റെ ഭാഗമാണ് പെട്ടിയിലാക്കി അയച്ചത്. പ്രാഥമിക പരിശോധനയിൽ തന്നെ ഇവ ഉപയോഗശൂന്യമാണെന്ന് ബോദ്ധ്യപ്പെട്ടതായി ഹെൽത്ത് സൂപ്പർവൈസർ കെ. ശിവദാസൻ പറഞ്ഞു.

കൃത്യമായ ഫ്രീസർ സംവിധാനമില്ലാതെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് തെർമോക്കോൾ പെട്ടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇറച്ചിയത്രയും. അയച്ചത് ഡൽഹിയിൽ നിന്നാണെന്ന് രേഖകളിലുണ്ട്. പക്ഷേ,​ എവിടേക്കാണ് അയച്ചതെന്ന് വ്യക്തമല്ല. മംഗള - നിസാമുദീൻ എക്‌സ്‌പ്രസ് ഡൽഹിയിൽ നിന്ന് യാത്ര പുറപ്പെട്ടാൽ രണ്ട് ദിവസം കഴിഞ്ഞാണ് കോഴിക്കോട്ടെത്തുക. യാത്ര പുറപ്പെടുന്നതിനു വളരെ മുമ്പ് തന്നെ ഇറച്ചി എടുത്ത് വച്ചിരിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയുന്നില്ല. പതിനേഴാം ഡിവിഷൻ സർക്കിൾ ഹെൽത്ത് ഇൻസ്‌പെക്ടർ പി.ശിവൻ, ജെ എച്ച്‌ ഐ മാരായ കെ.ഷമീർ, കെ.ബൈജു എന്നിവരാണ് പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും റെയിൽവേ ഹെൽത്ത് ഇൻസ്‌പെക്ടറും ഒപ്പമുണ്ടായിരുന്നു.