jnu-attack-

ന്യൂഡൽഹി: ജനുവരി അഞ്ചിന് ജെ.എൻ.യുവിൽ നടന്ന അക്രമസംഭവങ്ങളിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പുറത്തുവിട്ട് ഡൽഹി പൊലീസ്. ഇവരിൽ ഒമ്പതുപേരെ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ് അറിയിച്ചു. വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷുൾപ്പെടെ അഞ്ച് ഇടത് വിദ്യാർ‌ത്ഥി സംഘടനാ പ്രവർത്തകരും എ.ബി.വി.പി പ്രവർത്തകരും അക്രമികളുടെ കൂട്ടത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ പകർപ്പ് ഡൽഹി പൊലീസ് പുറത്തുവിട്ടു.

അക്രമങ്ങളിൽ വിദ്യാര്‍ത്ഥി യൂണിയനും പങ്കുണ്ടെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. പെരിയാർ ഹോസ്റ്റലിൽ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിന്റെ നേതൃത്വത്തിൽ ഒറു സംഘം ആക്രമണം നടത്തിയതായി പൊലീസ് പറഞ്ഞെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സർവർ റൂമിൽ അക്രമം നടത്തിയതും ഇടതു പ്രവർത്തകരാണെന്ന് ഡൽഹി പൊലീസ് പി.ആർ.ഒ ജോയി തിർകെ പറഞ്ഞു.

ജെ..എൻ..യുവിൽ രജിസ്ട്രേഷന് എത്തിയവരെ ഇടതു വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ തടഞ്ഞു. ജനുവരി ഒന്നു മുതൽ അഞ്ചു വരെ ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങാനാണു തീരുമാനിച്ചിരുന്നത്. എന്നാൽ എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, ഡി.എസ്.എഫ് തുടങ്ങിയ ഇടതു സംഘടനകൾ ഇതിനെ എതിർത്ത് രംഗത്തുവന്നതായും പൊലീസ് അറിയിച്ചു.

അതേസമയം, ജെ.എൻ.യുവിലെ ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചു. സെമസ്റ്റർ രജിസ്ട്രേഷന്റെ സമയ പരിധി ആവശ്യമെങ്കിൽ നീട്ടുമെന്നും വി.സി അറിയിച്ചു. ഫീസ് വർധനയിൽ മാറ്റം വരുത്തുമെന്ന് മാനവവിഭവ ശേഷി മന്ത്രാലയത്തിൽ നിന്ന് ഉറപ്പു ലഭിച്ചതായി ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അറിയിച്ചു.