മലപ്പുറം: സി.പി.എം നേതാവ് പി. ജയരാജനെതിരെ വധഭീഷണി മുഴക്കിയ കേസ് കോടതിയിൽ ഒത്തുതീർപ്പായി. 2016 നവംബറിൽ ജയരാജനെതിരെ വധഭീഷണി മുഴക്കി ഫേസ്ബുക്കിൽ പോസ്റ്റിട്ട കേസാണ് ബി.ജെ.പി പ്രവർത്തകർ മാപ്പ് പറഞ്ഞതോടെ ഒത്തുതീർപ്പിലേക്ക് എത്തിയത്. എടവണ്ണ സ്വദേശി പറങ്ങോടന്‍ എന്ന അപ്പു ആണ് മഞ്ചേരി ജുഡിഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റിന് മുമ്പിൽ ക്ഷമ പറഞ്ഞത്.
പരാതിക്കാരനായ പി. ജയരാജനും കോടതിയിൽ എത്തിയിരുന്നു. ഇന്ന് രാവിലെ മജിസ്‌ട്രേറ്റ് കേസ് പരിഗണിച്ചപ്പോൾ താൻ നിരുപാധികം മാപ്പുപറയുന്നുവെന്ന് പ്രതിയായ അപ്പു വ്യക്തമാക്കുകയായിരുന്നു. തെറ്റു പറ്റിയതാണെന്നും തന്നോട് ക്ഷമിക്കണമെന്നും പി ജയരാജന്റെ കൈപിടിച്ച് പ്രതി പറഞ്ഞു. ഇനിമേലിൽ ഇത്തരം പ്രവർത്തികൾ ആവർത്തിക്കില്ലെന്നും അപ്പു പറഞ്ഞു.
തുടർന്ന് പ്രതി തെറ്റ് മനസിലാക്കി ആത്മാർഥമായി മാപ്പ് ചോദിച്ച സാഹചര്യത്തിൽ കോടതി നടപടികൾ അവസാനിപ്പിക്കാൻ സമ്മതമാണെന്ന് ജയരാജൻ കോടതിയെ അറിയിച്ചു. തിരുവനന്തപുരത്ത് ആർ.എസ്.എസ് അക്രമങ്ങൾക്കെതിരെ സി.പി.എം സംഘടിപ്പിച്ച പ്രദർശനം നോക്കികാണുന്ന പടം പി ജയരാജന്‍ തന്റെ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഇതിന്റെ തഴെ കമ്ന്റ് ബോക്സിലാണ് പ്രതി ഭീഷണി മുഴക്കിയത്. നിന്റെ പടവും ഒരുനാൾ അഴീക്കോടന്‍ ഓഫീസില്‍ തൂങ്ങും എന്നായിരിന്നു പ്രതിയുടെ കമന്റ്. തുടർന്ന് ജയരാജൻ ഡി.ജി.പിക്ക് പരാതി നൽകുകയായിരുന്നു.