ന്യൂഡൽഹി: ജെ.എൻ.യു കാമ്പസിൽ അക്രമം നടത്തിയതിന് നേതൃത്വം നൽകിയത് താനാണെന്ന ഡൽഹി പൊലീസിന്റെ കണ്ടെത്തലിനെതിരെ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ്.
ഞാനായിരുന്നോ അന്ന് മുഖം മറച്ച് വന്നത്‍ ? അക്രമത്തിൽ പരിക്ക് പറ്റുകയും വസ്ത്രത്തിൽ ഇപ്പോഴും രക്തക്കറയുണ്ട്. കൂട്ടത്തിലുള്ള ആരും തെറ്റായി ഒന്നും ചെയ്തിട്ടില്ല. കോടതിയിൽ വിശ്വാസമുണ്ട്. ആരോപണങ്ങൾ പൊലീസ് കോടതിയിൽ തെളിയിക്കട്ടെയെന്നും ഐഷി ഘോഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ക്യാമ്പസിൽ നടന്ന അക്രമത്തിൽ ഐഷി ഘോഷ് ഉൾപ്പടെയുള്ളവരെ പ്രതി ചേർത്ത് പൊലീസ് എഫ്.ഐ.ആർ പുറത്ത് വിട്ടിരുന്നു. ഐഷി ഘോഷ് ഉൾപ്പടെ 9 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
നേരത്തെ ആക്രമണത്തിനിടയിലെ ചിത്രങ്ങൾ പൊലീസ് മാധ്യമങ്ങൾക്ക് മുന്നിൽ പുറത്ത് വിട്ടിരുന്നു. ചുൻചുൻകുമാർ (മുൻ ജെ.എൻ.യു വിദ്യാർത്ഥി), പങ്കജ് മിശ്ര (സ്‌ക്കൂൾ ഓഫ് സോഷ്യൽ സയൻസ് ജെ.എൻ.യു), ഐഷി ഘോഷ് (വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ്), വാസ്‌ക്കർ വിജയ് (എം.എ സ്‌ക്കൂൾ ഓഫ് ആർട്‌സ് ആൻഡ് ഏയ്‌സ്തറ്റിക്‌സ്), സുചേത താലൂക്ക്ദാർ (എസ്.എഫ്.ഐ, സ്റ്റുഡന്റ്‌സ് യൂണിയൻ അംഗം), പ്രിയ രഞ്ജൻ (ജെ.എൻ.യു വിദ്യാർത്ഥി), ഡോലൻ സാമന്ത, യോഗേന്ദ്ര ഭരദ്വരാജ് (ജെ.എൻ.യു സംസ്കൃതം, എ.ബി.വി.പി), വികാസ് പട്ടേൽ (ജെ.എൻ.യു എ.ബി.വി.പി) എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.