sabarimala

ശബരിമല: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തീവ്രവാദി സാന്നിദ്ധ്യമെന്ന ഇന്റിലജന്റ്സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശബരിമലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. കളിയിക്കാവിളയിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സംഭവം കൂടി കണക്കിലെടുത്താണ് ശബരിമലയിലും പരിസരത്തും സുരക്ഷ കൂടുതൽ ശക്തമാക്കിയത്.

മകരവിളക്കിനോടനുബന്ധിച്ച്‌ 13 മുതൽ സന്നിധാനത്തും പരിസരത്തുമുള്ള പ്രധാന പോയിന്റുകളിൽ വിവിധ സേനാ വിഭാഗങ്ങളെ വിന്യസിക്കും. എരുമേലി, പുല്ലുമേട് എന്നീ കാനനപാതകളിലും സുരക്ഷാപരിശോധന ശക്തമാക്കിയിട്ടുണ്ട്. സന്നിധാനത്തേക്കുള്ള കാനനപാതകളിലും അതീവജാഗ്രത പുലർത്തണമെന്ന് തണ്ടർബോൾട്ട് അടക്കമുള്ള കമാൻഡോ വിഭാഗത്തിനു നിർദ്ദേശമുണ്ട്.

കേരള പൊലീസിനെ കൂടാതെ കേന്ദ്രസേനകളായ എൻ.ഡി.ആർ.എഫ്, ആർ.എ.എഫ്, ബ്ലാക്ക് ക്യാറ്റ് കമാൻഡോകൾ, തണ്ടർബോൾട്ട് ടീം, സ്‌പെഷ്യൽ ബ്രാഞ്ച് ബോംബ് ഡിറ്റക്​ഷൻ സ്‌ക്വാഡ് എന്നീ സേനാവിഭാഗങ്ങളാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നത്. സന്നിധാനം, പാണ്ടിത്താവളം, ബെയ്‌ലി പാലം, മരക്കൂട്ടം, ശരംകുത്തി, വലിയ നടപ്പന്തൽ, പമ്പ ശരണപാത തുടങ്ങിയ ഇടങ്ങൾ ശക്തമായ നിരീക്ഷണ വലയത്തിലാക്കുമെന്ന്​ ജില്ലാ പൊലീസ് മേധാവി ജെ. ജയദേവ് പറഞ്ഞു.