asi-murder

തിരുവനന്തപുരം: കളിയിക്കാവിള എ.എസ്.ഐയെ വെടിവച്ചുകൊന്ന കേസിൽ ആസൂത്രണം നടന്നത് കേരളത്തിലെന്ന് റിപ്പോർട്ട്. വെടിവയ്പ്പിന് രണ്ട് ദിവസം മുമ്പ് പ്രതികൾ നെയ്യാറ്റിൻകരയിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ഏഴ്,എട്ട് തീയതികളിൽ പള്ളിയിൽ എത്തിയതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. പ്രതികൾ വാടക വീട്ടിൽ താമസിച്ചിരുന്നുവെന്നാണ് സംശയം. വീട് ഏർപ്പാടാക്കിയത് വിതുര സ്വദേശി സെയ്ത് അലിയാണെന്നാണ് വിവരം. കൊല നടന്നതിന്റെ പിറ്റേ ദിവസം സെയ്ത് അലി ഒളിവിൽ പോയി. പ്രതികളുടെ കെെവശമുണ്ടായിരുന്ന ബാഗ് മറ്റൊരാൾക്ക് കെെമാറിയതിലും ദുരൂഹതയുണ്ട്.

നെയ്യാറ്റിൻകര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തുളള ദൃശ്യങ്ങളിലാണ് പ്രതികളെ കണ്ടെത്തിയത്. രാത്രി 8.45ഓടെ കടകൾക്ക് സമീപത്തുകൂടി നടന്ന് പോകുന്ന ഇവർ അവിടെ ഒരു ബാഗ് ഉപേക്ഷിക്കുന്നതായാണ് ദൃശ്യങ്ങളിൽ ഉളളത്. പൊതുപണിമുടക്ക് ദിവസമായിരുന്നതിനാൽ കടകളെല്ലാം അടഞ്ഞു കിടക്കുകയായിരുന്നു. ഈ ബാഗിനായി അന്വേഷണസംഘം സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ബാഗ് നെയ്യാറ്റിൻകരയിലുളള ഏതെങ്കിലും കടയിൽ നിന്നാണോ വാങ്ങിയതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം പ്രതികളെന്ന് സംശയിക്കുന്ന ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അഞ്ചുപേർ തെന്മലയിൽ നിന്നും രണ്ടു പേർ തിരുനെൽവേലിയിൽ നിന്നുമാണ് പിടിയിലായത്. കേസിലെ മുഖ്യപ്രതികളായ അബ്ദുൾ ഷമീം, തൗഫീക്ക് എന്നിവരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. കന്യാകുമാരിയിലെ ഹിന്ദു മുന്നണി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ തിരുനെൽവേലി മേൽപ്പാളയം സ്വദേശി ബിസ്മി നൗഷാദ്,തെങ്കാശി സ്വദേശി ഹനീഫാ എന്നിവരാണ് തിരുനെൽവേലിയിൽ നിന്ന് പിടിയിലായത്. തിരുനെൽവേലി സ്വദേശികളായ ഹാജ, അഷറഫ്,ഷേക്ക് പരീത്, നവാസ്, സിദ്ധിഖ് എന്നിവരെയാണ് കൊല്ലം റൂറൽ പൊലീസിന്റെയും തമിഴ്നാട് ക്യൂബ്രാഞ്ചിന്റെയും സംയുകത പരിശോധനയിൽ തെൻമലയിൽ നിന്നും പിടികൂടിയത്.

സംഭവത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്തയാളാണ് നവാസ്. മറ്റു നാലുപേരും നവാസിന്റെ സംഘത്തിൽപ്പെട്ടവരാണ്. ഇന്നലെ വൈകിട്ട് 3.55ന് പാലരുവിക്ക് സമീപം നിസാൻ സണ്ണി കാറിൽ സഞ്ചരിക്കുന്നതിനിടെ കൊല്ലം റൂറൽ പൊലീസാണ് ഇവരെ പിടികൂടിയത്. തമിഴ്നാട് പൊലീസും സ്ഥലത്ത് എത്തിയിരുന്നു.