cm-pinarayi-vijayan

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രിയെ ആക്ഷേപിക്കുകയും റാലിക്ക് വന്ന വാഹനം തടയുകയും ചെയ്‌തെന്ന ആരോപണത്തില്‍ ഏലത്തൂര്‍ എസ്‌.ഐയ്‌ക്കെതിരെ സിപിഎം. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്നും സി.പി.എം പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. പരാതിയില്‍ നടപടിയെടുത്തില്ലെങ്കില്‍ ബഹുജനപ്രക്ഷോഭം നടത്തുമെന്നും കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ ഏലത്തൂരില്‍ നടന്ന ഭരണഘടനാ സംരക്ഷണ റാലിയില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആക്ഷേപം. എസ്.ഐ റാലിയിലെ വാഹനം തടയുകയും പൗരത്വ നിയമം വേണ്ടെന്ന് പറയാൻ മുഖ്യമന്ത്രി ആരെന്ന് പൊലീസുകാരൻ ചോദിക്കുകയും ചെയ്തതെന്നും പരാതിയിൽ പറയുന്നു.

ഇത്തരം പ്രവണതകള്‍ വച്ച്പൊറുപ്പിക്കാന്‍ കഴിയുന്നതല്ല. ശക്തമായ നടപടി ഉടന്‍ ഉണ്ടായില്ലെങ്കില്‍ ബഹുജന പ്രക്ഷോഭം അടക്കമുള്ള സമരപരിപാടികള്‍ സി.പി.എം മുന്‍കയ്യെടുത്ത് സംഘടപിക്കുമെന്നും ജില്ലാ സെക്രട്ടറി അറിയിച്ചു. പൊലീസുകാരൻ ആരെന്ന് കണ്ടെത്തി ശക്തമായി നടപടി എടുക്കണം എന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ വൈകീട്ടാണ് സംഭവം. കോഴിക്കോട് ബീച്ചിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ഭരണഘടനാ സംരക്ഷണ റാലി നടന്നത്. ആ പരിപാടിക്ക് മുന്നോടിയായി പ്രചാരണം നടത്തിയിരുന്ന വാഹനമാണ് പൊലീസ് തടഞ്ഞുവച്ചെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. പ്രചാരണം നടത്താനുള്ള ലൈസൻസ് അടക്കം വാഹനത്തിന്‍റെ രേഖകൾ പരിശോധിക്കാനെന്ന പേരിലാണ് വാഹനം തടഞ്ഞു വച്ചതെന്നും ഇതെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്കെതിരെ ഗുരുതമായ പരാമര്‍ശം നടത്തിയതെന്നുമാണ് പരാതി.


അതേസമയം,​ അമിത ശബ്ദത്തിൽ പ്രചാരണം നടത്തിയ വാഹനം പരിശോധിക്കാൻ നിറുത്തുകമാത്രമാണ് ചെയ്തതെന്നാണ് പൊലീസ് വിശദീകരണം. മുഖ്യമന്ത്രിയെ അവഹേളിച്ചു സംസാരിച്ചെന്ന ആരോപണവും എലത്തൂര്‍ എസ്.ഐ ജയപ്രസാദ് നിഷേധിച്ചു. സാധാരണ നിലയിലുളള പരിശോധന മാത്രമാണ് നടത്തിയതെെന്നും വാഹനം ഉടന്‍ തന്നെ വിട്ടയച്ചെന്നും എസ്.ഐ പറഞ്ഞു.