bjp

കോഴിക്കോട്: ബി.ജെ.പിയുടെ രാഷ്ട്ര രക്ഷാ റാലിക്കെതിരെ ബഹിഷ്കരണവുമായി നാട്ടുകാർ. ദേശീയ പൗരത്വ നിയമത്തെ അനുകൂലിച്ച് ബി.ജെ.പി കുറ്റ്യാടിയിൽ സംഘടിപ്പിച്ച പാരിപാടിയാണ് വ്യാപാരികളും നാട്ടുകാരും കടകളടച്ച് ബഹിഷ്കരിച്ചത്. തിങ്കളാഴ്ച അഞ്ചു മണിക്കായിരുന്നു ബി.ജെ.പിയുടെ രാഷ്ട്ര രക്ഷാ സംഗമം എന്ന പേരിൽ പരിപാടി സംഘടിപ്പിക്കാനൊരുങ്ങിയത്. എന്നാൽ നാട്ടുകാർ കടകൾ അടയ്ക്കുകയും സ്ഥലത്തു നിന്ന് മാറുകയും ചെയ്തു.

സംവിധായകനും തിരക്കഥാകൃത്തുമായ അലി അക്ബറും ബി.ജെ.പി നേതാവ് എം.ടി രമേശുമാണ് പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചത്. നീലേച്ചുകുന്നില്‍ നിന്ന് കുറ്റ്യാടിയിലേക്ക് വൈകുന്നേരം മൂന്നുമണിക്കായിരുന്നു രാഷ്ട്ര രക്ഷാ റാലി എന്ന പേരിൽ റാലി സംഘടിപ്പിച്ചത്. അഞ്ചു മണിക്ക് കുറ്റ്യാടിയിൽ വെച്ച് രാഷ്ട്ര രക്ഷാ സംഗമവും സംഘടിപ്പിച്ചു. എന്നാൽ പരിപാടി നാട്ടുകാർ ബഹിഷ്കരിക്കുമെന്ന് മനസിലാക്കിയ നേതൃത്വം വലിയ രീതിയിലുള്ള ജനപങ്കാളത്തമാണ് ഉറപ്പാക്കിയത്.

കഴിഞ്ഞ ദിവസം അമ്പലപ്പുഴ വളഞ്ഞവഴിയിൽ ബി.ജെ.പി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രതാ സദസി'നെ ജനങ്ങൾ ബഹിഷ്തരിച്ചിരുന്നു. പാർട്ടിയുടെ പരിപാടി ആരംഭിക്കുന്നതിന് മുൻപേതന്നെ സമീപത്തെ വ്യാപാരികൾ കടകൾക്ക് ഷട്ടറിട്ടുകൊണ്ട് തങ്ങളുടെ പ്രതിഷേധം അറിയിക്കുകയായിരുന്നു. പരിപാടിക്കായി പാർട്ടി പ്രവർത്തകർ കസേരകൾ നിരത്താൻ തുടങ്ങിയപ്പോഴാണ് കടക്കാർ കടക്ക് ഷട്ടറിട്ടത്. തുടർന്ന് പ്രദേശവാസികളും വീട് വിട്ടിറങ്ങാൻ തയ്യാറായില്ല. സ്ഥലത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ബി.ജെ.പി പൊലീസ് സഹായവും തേടിയിരുന്നു. നിയമഭേദഗതിയിൽ വിശദീകരണം നൽകുന്നതിനായി ഇവിടേക്കെത്തിയ ബി.ജെ.പി നേതാവ് എം.ടി രമേശിന് മുൻപിൽ ശ്രോതാക്കളായി ഉണ്ടായിരുന്നത് സ്വന്തം പാർട്ടിക്കാർ മാത്രമായിരുന്നു.