ijaz-

തിരുവനന്തപുരം: കളിയിക്കാവിളയിൽ എ..എസ്‌..ഐയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ കർണാടകയിൽ നിന്ന് പിടിയിലായ ഇജാസ് പാഷയ്ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് പൊലീസ്..പ്രതികൾക്ക് തോക്ക് എത്തിച്ചുനല്‍കിയത് ഇയാളാണെന്ന് തമിഴ്‌നാട് പൊലീസ് വ്യക്തമാക്കി. തീവ്രവാദ സംഘടനയായ അൽ ഉമ്മയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചുപേരെ കർണാടകയിൽ നിന്ന് തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

ഇജാസ് പാഷ, അനീസ്,സഹീദ്, ഇമ്രാൻ ഖാൻ,സലിം ഖാൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തുവരുന്നു.

രാമനഗര, ശിവമൊഗ, കോലാർ എന്നിവിടങ്ങളിൽ നിന്നാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് ഇവരെ ഇന്ന് അറസ്റ്റ് ചെയ്തത്. കൂടുതൽ ചോദ്യം ചെയ്യലിൽ ഇജാസ് പാഷയ്ക്ക് എ.എസ്.ഐയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സ്ഥരീകരിക്കുകയായിരുന്നു. പ്രതികളിലൊരാളായ തൗഫീക്കിന് മുംബയിൽ നിന്ന് തോക്ക് എത്തിച്ച് നൽകിയത് ഇജാസാണ്. ബെംഗളൂരുവിൽ വച്ചാണ് തോക്ക് കൈമാറിയത്. ബെംഗളൂരുവിലെ കലശപാലയത്ത് ടാക്സി ഡ്രൈവറായിരുന്നു ഇജാസ്. അൽ ഉലമ സംഘടനയുടെ പുതിയ രൂപമായ തമിഴ്നാട് നാഷണൽ ലീഗിലെ പ്രവർത്തകനാണ് ഇജാസ്.

പ്രധാന നേതാവ് മഹബൂബ് പാഷ, മൊയ്തീൻ ഖാജ എന്നിവ‌ർ ഉൾപ്പെടെ 14 പേർക്ക് വേണ്ടി ബെംഗളൂരു ക്രൈംബ്രാഞ്ച് തിരച്ചിൽ ശക്തമാക്കി. കൊല നടത്തിയെന്ന് കരുതുന്ന തൗഫീക്കും അബ്ദുൾ സലീമും ചെന്നൈ കേന്ദ്രീകരിച്ച് തമിഴ്നാട് നാഷണൽ ലീഗിനായി പ്രവർത്തിച്ചതിന്റെ രേഖകളും തമിഴ്നാട് ക്യു ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. കോയമ്പത്തൂർ സ്ഫോടനത്തിലും, കൊല്ലം കളക്ടറേറ്റ് സ്ഫോടനത്തിലും അൽ ഉലമയ്ക്ക് ബന്ധമുണ്ടെന്നാണ് നിഗമനം.

ആസൂത്രിതമായാണ് കൊലപാതകം നടന്നതെന്ന് തെളിയിക്കുന്ന കൂടുതൽ സിസി ടിവി ദൃശ്യങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കളിയിക്കാവിള മാർക്കറ്റിനു സമീപം വെടിവയ്ക്കുന്നതിന് തൊട്ടുമുമ്പ് പരിസരത്ത് വന്നു നോക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര നഗരത്തിലൂടെ മുഖ്യപ്രതികളായ തൗഫീക്കും ഷെമീമും നടന്നുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇവരുടെ കൈവശം ഉണ്ടായിരുന്ന ബാഗ്, നഗരത്തിൽ തന്നെ ഉപേക്ഷിക്കുന്നതും ദൃശ്യങ്ങളിൾ വ്യക്തമാണ്.

കേരള പൊലീസും തമിഴ്‌നാട് പൊലീസും സംയുക്തമായാണ് കേസിൽ അന്വേഷണം നടത്തുന്നത്. ഇതിനകം നൂറോളം പേരെ ചോദ്യംചെയ്തു