കൊച്ചി: നേട്ടത്തിലേക്കുള്ള സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവിന് കാലാവസ്ഥയും വില്ലനാകുന്നു. പ്രതീക്ഷിച്ചപ്പോൾ പെയ്യാത്ത മഴ, അപ്രതീക്ഷിതമായെത്തി തകർത്തു പെയ്‌തതോടെ, മഴക്കാല കൃഷിയിൽ (ഖരീഫ്) വിളഞ്ഞത് വൻ നിരാശ.
ഇക്കുറി (2019-20) ഖരീഫ് ഉത്‌പാദനത്തിൽ 53.31 ശതമാനം വരെ ഇടിവുണ്ടാകുമെന്നാണ് നാഷണൽ ബൾക്ക് ഹാൻഡ്ലിംഗ് കോർപ്പറേഷന്റെ (എൻ.ബി.എച്ച്.സി) വിശകലനം. 13 പ്രമുഖ ഉത്‌പാദക സംസ്ഥാനങ്ങൾ കഴിഞ്ഞ ജൂൺ-ആഗസ്‌റ്റ് കാലയളവിൽ പ്രളയം നേരിട്ടതും ഉത്‌പാദനത്തെ ബാധിച്ചു.
മഴപ്പെയ്ത്ത്
(കിട്ടിയ അധിക മഴ)
മൺസൂണിന് ശേഷം : 32%
വടക്ക് കിഴക്ക് : 121%
മദ്ധ്യേന്ത്യയിൽ : 64%
തളർന്നവർ
(മഴക്കെടുതി നേരിട്ട പ്രമുഖ ഉത്‌പാദക സംസ്ഥാനങ്ങൾ)
പശ്‌ചിമ ബംഗാൾ
ബിഹാർ
ജാർഖണ്ഡ്
അസം
ഛത്തീസ്ഗഢ്
ഉത്തർപ്രദേശ്
ഒഡീഷ
രാജസ്ഥാൻ
മഹാരാഷ്‌ട്ര
നിരാശയുടെ വിളകൾ
(2019-20ൽ പ്രതീക്ഷിക്കുന്ന ഉത്‌പാദന നഷ്‌ടം)
അരി : 8.21%
ചോളം : 11.86%
സോയാബീൻ : 32.27%
കരിമ്പ് : 21.98%
ചെറുപയർ : 27.38%
തിരിച്ചടി എന്ത് ?
വിലക്കയറ്റ സൂചികയായ ചില്ലറ നാണയപ്പെരുപ്പം ഡിസംബറിൽ അഞ്ചരവർഷത്തെ ഉയരമായ 7.35 ശതമാനത്തിൽ എത്തിയിരുന്നു. ഉത്‌പാദനക്കുറവ് കാർഷിക ഉത്‌പന്നങ്ങളുടെ വില വീണ്ടും ഉയർത്തും. ഇത്, നാണയപ്പെരുപ്പം കൂടുതൽ ഉയരാനിടയാക്കും. ഈ സാഹചര്യം, സമ്പദ്‌വളർച്ചയെ ബാധിക്കും. പലിശനിരക്കുകൾ കൂടാനും വഴിയൊരുക്കും.
''ഇത്തവണ മൺസൂൺ പ്രതീക്ഷിത ശരാശരിയേക്കാൾ 110 ശതമാനമാണ് ലഭിച്ചത്. കാലംതെറ്റിയുള്ള മഴപ്പെയ്ത്ത് മദ്ധ്യേ, വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളെയാണ് കൂടുതൽ ബാധിച്ചത്"
ഹനീഷ് കുമാർ സിൻഹ,
എൻ.ബി.എച്ച്.സി മേധാവി
(ആർ ആൻഡ് ഡി)